ജാമ്യത്തില്‍ ഇറങ്ങി ഒളിവിലായിരുന്ന പ്രതിയെ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളി മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവിലായിരുന്ന പ്രതിയെ ചേര്‍പ്പ് പൊലീസ് പശ്ചിമ ബംഗാളില്‍നിന്നു പിടികൂടി. പശ്ചിമ ബംഗാള്‍, ഹൂബ്ലി, ഷേര്‍ഫുലി, സേരംപോര്‍ സ്വദേശിയായ ബീരു (31)വാണ് അറസ്റ്റിലായത്.

2021 ഡിസംബര്‍ മാസത്തില്‍ ചേര്‍പ്പിലെ പെരിഞ്ചേരിയില്‍ സ്വര്‍ണ പണിക്കാരനായ മന്‍സൂര്‍ മാലിക്കിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം കിട്ടിയതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ ബംഗാളില്‍നിന്നും പിടികൂടിയത്.

കൊല്ലപ്പെട്ട മന്‍സൂര്‍ മാലിക്ക് ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം ചേര്‍പ്പിലെ വാടകവീട്ടിലായിരുന്നു താമസം. മുകള്‍നിലയില്‍ മന്‍സൂറിന്റെ കുടുംബവും താഴെ ബീരുവുമാണ് താമസിച്ചിരുന്നത്. മന്‍സൂര്‍ മാലിക്കിന്റെ ഭാര്യയുടെ കാമുകനായ ബീരു, മാലിക്കിന് മദ്യം നല്‍കി ബോധരഹിതനാക്കി പിന്നീട് ഇരുമ്പ് വടി കൊണ്ട് മാലിക്കിനെ തലയില്‍ അടിച്ച് കൊലപ്പെടുത്തുകയും വീടിന്റെ പിന്‍മുറ്റത്ത് ഒരു കുഴിയെടുത്ത് മാലിക്കിനെ കുഴിച്ചുമൂടുകയുമായിരുന്നു. ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സുബിന്ദ് കെ.എസ്, എ.എസ്.ഐ. ജോയ് തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റിന്‍സന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.