മാർ പോൾ ചിറ്റിലപ്പിള്ളിയുടെ സംസ്കാര ശുശ്രൂഷകൾ നാളെ നടക്കും
അന്തരിച്ച താമരശേരി മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ സംസ്കാര ശുശ്രൂഷകൾ നാളെ നടക്കും
കോഴിക്കോട്: അന്തരിച്ച താമരശേരി മുൻ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ സംസ്കാര ശുശ്രൂഷകൾ നാളെ നടക്കും. ഇന്നലെ രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിച്ച ഭൗതിക ദേഹം ഇന്ന് രാവിലെ 8.30 ന് താമരശ്ശേരി ബിഷപ്പ് ഹൗസിൽ നടന്ന പ്രാർത്ഥനക്ക് ശേഷമാണ് താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വച്ചത്.
നാളെ രാവിലെ 11 മണിക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. തലശേരി അതിരൂപതാ മെത്രപ്പൊലീത്ത മാർ ജോർജ് ഞരളക്കാട്ട്, തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ സഹകാർമ്മികരാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സാംസ്ക്കാര ചടങ്ങുകൾ.
ഇന്ന് സമൂഹത്തിൻ്റെ നാനാതുറകളിലുള്ള നിരവധി പേരാണ് മാർ പോൾ ചിറ്റിലപ്പിള്ളിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. സഹപ്രവർത്തകരും സന്യാസസമൂഹവും അന്തിമോപചാരമർപ്പിച്ചു.തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത മെത്രാൻ മാർ മാത്യു മൂലക്കാട്ട്, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, രാമനാഥപുരം രൂപതാ മെത്രാൻ മാർ പോൾ ആലപ്പാട്ട്, പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്ത്, പാലക്കാട് രൂപതാ സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, മാർത്തോമാ കുന്നംകുളം ഭദ്രാസനത്തിലെ തോമസ് മാർ തീത്തോസ് എന്നിവ അന്തിമോപചാരമർപ്പിച്ചു. എം.എൽ.എ. മാരായ കാരാട്ട് റസാഖ്, എ.പി. അനിൽ കുമാർ, കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, മുൻ എംഎൽഎമാരായ റോസക്കുട്ടി ടീച്ചർ ,വി.എം. ഉമ്മർ മാസ്റ്റർ, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ, കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ, ഷെവലിയാർ ബെന്നി പുന്നത്തറ, ബിജെപി നേതാവ് ഗിരീഷ് തേവള്ളി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് വേണ്ടി ഭൗതികദേഹത്തിൽ ഗിരീഷ് തേവള്ളി പുഷ്പചക്രം അർപ്പിച്ചു. ബിജെപി കൊടുവള്ളി മണ്ഡലം കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് മനോജ് നടുക്കണ്ടി, ന്യൂനപക്ഷ മോർച്ച സംസ്ഥാന കമ്മിറ്റിക്കു വേണ്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സൈമൺ തോണക്കര ,ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് ജോണി കുമ്പുളുങ്കൽ , ബിജെപി മണ്ഡലം ട്രഷറർ കെ.പി.ശിവദാസൻ എന്നിവരും പുഷ്പചക്രം അർപ്പിച്ചു.