വീട്ടുവളപ്പിലെ ചന്ദനമരം മുറിച്ചുകൊണ്ടുപോയി ഒരു വർഷമായിട്ടും പണം നൽകാത്തതിൽ പ്രതിഷേധിച്ച് പാലക്കാട്ടെ കർഷകൻ ആത്മഹത്യാ ഭീഷണി മുഴക്കി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന്, വീഴ്ച വരുത്തിയ ഒമ്മല ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി എ സതീഷിനെ സസ്പെൻഡ് ചെയ്തു
പാലക്കാട്: വീട്ടിൽ നട്ടുവളർത്തിയ ചന്ദനമരത്തിന്റെ പണം ഒരു വർഷമായിട്ടും ലഭിച്ചില്ലെന്ന കർഷകന്‍റെ പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് മണ്ണാർക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലെത്തി കർഷകൻ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അട്ടപ്പാടി സ്വദേശി ബെന്നി ലൂക്കയാണ് പ്രതിഷേധവുമായി എത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഒമ്മല ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി എ സതീഷിനെയാണ് സസ്പെൻഡ് ചെയ്തത്. ചന്ദനമരം വീണാൽ വനംവകുപ്പ് അത് ഏറ്റെടുക്കുമ്പോൾ 50 ശതമാനം തുക മുൻകൂറായി നൽകണമെന്നാണ് ചട്ടം. ഒമ്മല ഡെപ്യൂട്ടി റേഞ്ച് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് വീഴ്ച പറ്റിയതായി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സതീഷിനെ സസ്പെൻഡ് ചെയ്തത്.
സംഭവം ഇങ്ങനെ
കഴിഞ്ഞ വർഷം മെയിലാണ് അടപ്പാടിയിലെ കർഷകനായ ബെന്നി വിട്ടുവളപ്പിൽ നട്ടു വളർത്തിയ ചന്ദന മരം കാറ്റിൽ ഒടിഞ്ഞു വീണത്. 25 വർഷം പഴക്കമുള്ള ഏതാണ്ട് 350 കിലോ തൂക്കമുള്ള ചന്ദനമരമാണ് ഒടിഞ്ഞു വീണത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് അധിക്യതരെത്തി മരം മുറിച്ച് കൊണ്ടുപോയി. ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ട് ആറ് മാസത്തിന് മേലേയായിട്ടും ബെന്നിയ്ക്ക് പണം കിട്ടിയില്ല. പലവട്ടം വനംവകുപ്പ് ഓഫീസ് കയറിയിറങ്ങിയിട്ടും നടപടി ഉണ്ടായില്ല. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് മണ്ണാർക്കാട് ഡി എഫ് ഒ ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കിയത്. ബെന്നിയുടെ ഈ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ നൽകിയിരുന്നു. തുടർന്ന് മണ്ണാർക്കാട് ഡി എഫ് ഒ വിശദമായ പരിശോധന നടത്തി. ചന്ദനമരം വീണാൽ വനംവകുപ്പ് അത് ഏറ്റെടുക്കുമ്പോൾ 50 ശതമാനം തുക മുൻകൂറായി നൽകണമെന്നാണ് ചട്ടം. ഒമ്മല ഡെപ്യൂട്ടി റേഞ്ച് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് വീഴ്ച പറ്റിയതായി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വി എ സതീഷിനെ സസ്പെൻഡ് ചെയ്തത്. ഒരു മാസത്തിനുള്ളിൽ ബെന്നിയുടെ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പും ഡി എഫ് ഒ നൽകിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

