സുധാകരന്റെ ജന്മനാട്ടിൽ ഇന്നലെ സിപിഎം പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരൻ അനുകൂലികൾ രഹസ്യ യോഗം ചേർന്നത്.

ആലപ്പുഴ: സിപിഎം വിട്ട ജി.സുധാകരൻ അനുകൂലികൾ രഹസ്യയോഗം ചേർന്നു. ചാരുംമൂട് ഏരിയയിലെ ജി. സുധാകരന്റെ അനുകൂലികളാണ് യോ​ഗം ചേർന്നത്. സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ, മുൻ പാർട്ടി ഏരിയ സെക്രട്ടറിമാർ, മുൻ ഏരിയ- ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മുൻ ജനപ്രതിനിധികൾ, യുവജന സംഘടന നേതാക്കൾ അടക്കമുള്ള ഇരുപതോളം ആളുകൾ പങ്കെടുത്തു. സുധാകരന്റെ ജന്മനാട്ടിൽ ഇന്നലെ സിപിഎം പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരൻ അനുകൂലികൾ രഹസ്യ യോഗം ചേർന്നത്.

അതേസമയം, സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരെ സൈബര്‍ ഇടങ്ങളിൽ വിമര്‍ശനം ശക്തമാക്കി സിപിഎം. പ്രതിഷേധം കണക്കിലെടുത്ത് ജി സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുന്നപ്ര പൊലീസിനാണ് സുരക്ഷാ ചുമതല. സുധാകരനെതിരെ സി പി എം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിനിടെ, ജി സുധാകരന്‍റെ വീടിന് സമീപം പ്രതിഷേധ ബാനറും സ്ഥാപിച്ചു. കുലം കുത്തികളെ കാലം വർഗ വഞ്ചകൻ എന്ന് വിളിക്കും എന്നാണ് ബാനറിലുള്ളത്. ഭഗവതിക്കൽ സഖാക്കള്‍ എന്ന പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. സൈബർ ഇടങ്ങളിലും സുധാകരനെതിരെ വിമർശനം രൂക്ഷമാണ്.