പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്തു, സ്റ്റൗ ഉപയോഗിച്ചതിന് പിന്നാലെ തീ, വീടും പരിസരവും നാശമാക്കി പെട്ടിത്തെറി
നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. വീട്ടുകാര്‍ തീ പടര്‍ന്ന ഉടന്‍ തന്നെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി
മാവൂര്‍: പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്ത് പ്രവര്‍ത്തിപ്പിച്ചതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. കോഴിക്കോട് ചാത്തമംഗലം പപഞ്ചായത്തിലെ വെള്ളലശ്ശേരിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കക്കാടംപൊയില്‍ സ്വദേശി ജോബേഴ്‌സ് വാടകക്ക് താമസിച്ച വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്തപ്പോള്‍ സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. വീട്ടുകാര്‍ തീ പടര്‍ന്ന ഉടന്‍ തന്നെ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇതിനിടയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സമീപ വീട്ടിലെ ഇസ്മയില്‍ എന്നയാള്‍ക്ക് കാലിന് നിസാര പരിക്കേറ്റു.
ടിവി, ഫ്രിഡ്ജ്, ഡൈനിംഗ് ടേബിള്‍, ഗൃഹോപകരണങ്ങള്‍, കട്ടിലുകള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങി വീട്ടിലെ ഭൂരിഭാഗം വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്. വീടിന്റെ ചുമരുകളിലും മറ്റും വിള്ളല്‍ വീണു. ജനല്‍ച്ചില്ലുകളും തകര്‍ന്നു. സമീപത്തെ മദ്രസക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. മകളുടെ പഠനാവശ്യത്തിനായി കരുതിയിരുന്ന 9500 രൂപ കത്തിനശിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
മുക്കം അസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍ പി.കെ ഭരതന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴസ് സംഘം സംഭവസ്ഥലത്ത് എത്തിയതിനു ശേഷമാണ് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായത്. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി. മനോജ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം. സുജിത്ത്, കെ. അഭിനേഷ്, കെ.എസ് ശരത്ത്, ആര്‍.വി അഖില്‍, വിജയകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം