റോഡിലെ കട്ടകളെല്ലാം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊളിച്ച് ഒരു ഭാഗത്ത് കൂട്ടിയിട്ടു. ഇതോടെ ഫ്ലാറ്റിലെ താമസക്കാരുടെ വാഹന ഗതാഗതം തടസ്സപ്പെട്ടു

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള റോഡ് സ്വകാര്യ വ്യക്തി പൊളിച്ചതോടെ അമ്പതോളം കുടുംബങ്ങള്‍ ദുരിതത്തിലായി. ജി സി ഡി എയുടെ ഉടമസ്ഥതയിലുള്ള ലിങ്ക് റോഡ് സമീപത്തെ സ്ഥലമുടമ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പൊളിച്ചത്. റോഡ് പൊളിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനെതിരെ ഫ്ലാറ്റിലെ താമസക്കാര്‍ പൊലീസില്‍ പരാതി നല്‍കി.

ഒരാഴ്ച മുമ്പാണ് റോഡ് പൊളിച്ചത്. റോഡിലെ കട്ടകളെല്ലാം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പൊളിച്ച് ഒരു ഭാഗത്ത് കൂട്ടിയിട്ടു. ഇതോടെ ഫ്ലാറ്റിലെ താമസക്കാരുടെ വാഹന ഗതാഗതം തടസ്സപ്പെട്ടു. രണ്ട് ജെസിബി മുന്‍പിലും പുറകിലും വന്ന് ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ഇങ്ങനെ ചെയ്തതെന്ന് ഫ്ലാറ്റ് അസോസിയേഷൻ സെക്രട്ടറി ഗീതാ കോശി പറഞ്ഞു. മിനിട്ടുകള്‍ കൊണ്ട് റോഡ് തകർത്തു. പ്രായമായ നിരവധി പേർ ഫ്ലാറ്റിലുണ്ട്. ഒരു അത്യാവശ്യം വന്നാല്‍ ആംബുലന്‍സിനോ ഫയര്‍ എഞ്ചിനോ വരാന്‍ പറ്റാത്ത അവസ്ഥയാണെന്നും റോഡ് നഷ്ടമായത് വല്ലാത്ത ഷോക്കാണെന്നും ഗീത പറഞ്ഞു.

റോഡ് പൊളിക്കുന്നത് തടയാൻ ശ്രമിച്ച സ്ത്രീകളടക്കമുള്ളവരെ സമീപത്തെ സ്ഥലമുടമയായ മുജീബും സംഘവും അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. നേരത്തെയും ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്ന് സമീപത്തെ മറ്റ് താമസക്കാർ പറഞ്ഞു. നേരത്തെ ഇതേ വ്യക്തി വീട്ടിലേക്ക് ഹിറ്റാച്ചി അതിക്രമിച്ച് കയറ്റിയെന്ന് സമീപവാസിയായ മേരി ജാസ്മിന്‍ പറഞ്ഞു. 

റോഡ് പൊളിച്ചതില്‍ മുജീബിനെതിരെ ജി സി ഡി എ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസഭ്യം പറഞ്ഞെന്ന സ്ത്രീകളുടെ പരാതിയിലും മുജീബിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ തന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ റോഡാണ് പൊളിച്ചതെന്നാണ് മുജീബിന്‍റെ വിശദീകരണം. സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

YouTube video player