ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ വഴി തട്ടിപ്പ് നടത്താനായിരുന്നു പദ്ധതി. യുവതികളുടെ അടുത്തെത്തിയ രണ്ട് പേരും പണം ആവശ്യപ്പെടുകയും ഓണ്‍ലൈനായി തിരികെ അയക്കാം എന്ന് പറയുകയും ചെയ്തു.

കോഴിക്കോട്: ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് സംശയം തോന്നാത്ത വിധത്തില്‍ പണം തട്ടുന്നത് പതിവാക്കിയ രണ്ട് പേരെ പോലീസ് പിടികൂടി. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ റൂബിന്‍ രാജ്, ഹജ്‌സല്‍ ഹമീന്‍ എന്നിവരാണ് പിടിയിലായത്. സൈബര്‍ ക്രൈം പോലീസ് ആണ് ഇരുവരെയും പിടികൂടിയത്. വടകര റെയില്‍വെ സ്റ്റേഷനില്‍ വച്ച് യുവതികളില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.

ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ വഴി തട്ടിപ്പ് നടത്താനായിരുന്നു പദ്ധതി. യുവതികളുടെ അടുത്തെത്തിയ രണ്ട് പേരും പണം ആവശ്യപ്പെടുകയും ഓണ്‍ലൈനായി തിരികെ അയക്കാം എന്ന് പറയുകയും ചെയ്തു. ഇതു വിശ്വസിച്ച് ഇവര്‍ പണം നല്‍കി. 

എന്നാല്‍ ഫോണ്‍ പേയുടെ വ്യാജ ആപ്ലിക്കേഷന്‍ വഴി പണം അയച്ചതായി സ്‌ക്രീന്‍ ഷോട്ട് കാണിച്ച് ഇരുവരും മുങ്ങാനുള്ള ശ്രമത്തിലായിരുന്നു. പണം തിരികെ അയക്കാതെ ആപ്ലിക്കേഷനില്‍ ട്രാന്‍സാക്ഷന്‍ നടന്നതായി കാണിക്കുന്ന തരത്തില്‍ കൃത്രിമമായി തയ്യാറാക്കിയ ഇന്റര്‍ഫേസ് ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതികള്‍ ഉടന്‍ തന്നെ സംഭവം റെയില്‍വേ പോലീസിനെ അറിയിച്ചു. പിന്നാലെ സൈബര്‍ ക്രൈം പോലീസെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.