സാധാരണ നിലയില്‍ ഒരു കിലോമീറ്റര്‍ റോഡ് നവീകരിക്കാന്‍ 1650 ഘന മീറ്റര്‍ ക്വാറി ഉത്പന്നങ്ങള്‍ വേണം. എന്നാല്‍ എഫ്ഡിആര്‍ സാങ്കേതിക വിദ്യയില്‍ ഇത് ഒരു ലോഡ് പോലും വേണ്ടെന്നതാണ് പ്രത്യേകത.
കാസർകോട്: കാസര്‍കോട് ജില്ലയിലെ റോഡുകളും ന്യൂജന്‍ ആകുന്നു. പഴയ റോഡ് തന്നെ പൊളിച്ചെടുത്താണ് പുതിയ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കൂടുതലായി ക്വാറി ഉത്പന്നങ്ങളൊന്നും വേണ്ട എന്നതാണ് ഈ റോഡ് നിര്‍മ്മാണത്തിന്‍റെ പ്രത്യേകത. അതൃക്കുഴി- നെല്ലിക്കട്ട റോഡിന്‍റെ ടാറിംഗാണ് ഇങ്ങനെ പുരോഗമിക്കുന്നത്. ഫുള്‍ ഡെപ്ത്ത് റിക്ലമേഷന്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ റോഡ് ടാറിംഗ് നടത്തുന്നത്.
നിലവിലുള്ള റോഡ് പൊളിച്ചെടുത്ത് യന്ത്രസഹായത്താല്‍ തരികളാക്കി സിമന്‍റും രാസപദാര്‍ത്ഥങ്ങളും ചേര്‍ത്ത് മിശ്രിതമാക്കുന്ന സാങ്കേതിക വിദ്യയാണ് ഫുള്‍ ഡെപ്ത്ത് റിക്ലമേഷന്‍ അഥവാ എഫ്ഡിആര്‍. ജര്‍മ്മൻ സാങ്കേതിക വിദ്യയാണ് എഫ്ഡിആർ. സാധാരണ നിലയില്‍ ഒരു കിലോമീറ്റര്‍ റോഡ് നവീകരിക്കാന്‍ 1650 ഘന മീറ്റര്‍ ക്വാറി ഉത്പന്നങ്ങള്‍ വേണം. എന്നാല്‍ എഫ്ഡിആര്‍ സാങ്കേതിക വിദ്യയില്‍ ഇത് ഒരു ലോഡ് പോലും വേണ്ടെന്നതാണ് പ്രത്യേകത.
Read More... ബസിനുള്ളിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം, കൊല്ലം സ്വദേശിയായ 48കാരൻ അറസ്റ്റിൽ
30 സെന്‍റീമീറ്റര്‍ വരെ ആഴത്തില്‍ കുഴിച്ച് സിമന്‍റ്, രാസ സംയുക്തങ്ങള്‍ എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ബലപ്പെടുത്തിയാണ് റോഡിന്‍റെ ഉപരിതലം നിർമിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ഒന്‍പത് റോഡുകളാണ് എഫ്ഡിആര്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയില്‍ ഉൾപ്പെടുത്തിയാണ് നിര്‍മ്മാണം. ഏഴ് ദിവസത്തെ ക്യൂറിംഗിന് ശേഷം റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകും. പരിസ്ഥിതി സൗഹൃദത്തിന് അപ്പുറം വളരെ വേഗത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കാന്‍ പറ്റും എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. അരകിലോമീറ്റര്‍ ദൂരം ഒരു ദിവസം കൊണ്ട് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവും.
