പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് പ്രതി ആക്രമിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതി

കൊച്ചി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ പൊതുമധ്യത്തിൽ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നഗരത്തിലാണ് സംഭവം. പെരുമ്പടപ്പ് തുരുത്തിക്കാട് വീട്ടിൽ പ്രണവ് (20) ആണ് പിടിയിലായത്. ഐടിഐ വിദ്യാർത്ഥിനിയായ പെൺകുട്ടിയെയാണ് പ്രണവ് ബസിൽ നിന്നിറക്കി മർദ്ദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തോപ്പുംപടി ജങ്ഷനിൽ വെച്ചാണ് പെൺകുട്ടിയെ പ്രതി മർദ്ദിക്കാൻ ശ്രമിച്ചത്. ബസിനുള്ളിൽ വെച്ച് പെൺകുട്ടിയുടെ കൈക്ക് കയറി പിടിച്ച പ്രതി തോപ്പുംപടി ജങ്ഷനിൽ ബസെത്തിയപ്പോൾ വലിച്ച് താഴെയിറക്കി. പെൺകുട്ടിയുടെ ഫോൺ പ്രതി ആവശ്യപ്പെട്ടു. ഇത് കിട്ടാതെ വന്നതോടെ പെൺകുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച പ്രതി നിലത്ത് വീഴ്ത്തിയ ശേഷം മർദ്ദിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പ്രതിയെ തടഞ്ഞു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പെൺകുട്ടിയും പ്രതിയും മുൻപ് ഒരുമിച്ച് പഠിച്ചിരുന്നവരാണെന്ന് പൊലീസ് പറയുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് പ്രതി ആക്രമിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതി.