ഏകദേശം 38.93 പവൻ തൂക്കം വരുന്ന 25 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണ നിവേദ്യക്കിണ്ണമാണ് ഭക്തൻ സമർപ്പിച്ചത്
തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി മുന്നൂറ്റിപതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം സമർപ്പിച്ച് ഭക്തൻ. ചെന്നൈ അമ്പത്തൂർ സ്വദേശി എം എസ് പ്രസാദ് എന്ന ഭക്തനാണ് വഴിപാട് സമർപ്പണം നടത്തിയത്. ഗുരുവായൂരപ്പന്റെ സോപാനത്ത് സ്വർണ്ണക്കിണ്ണം സമർപ്പിക്കുകയായിരുന്നു. ഏകദേശം 38.93 പവൻ തൂക്കം വരും. 25 ലക്ഷം രൂപയോളം വിലമതിക്കും. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ സ്വർണ്ണക്കിണ്ണം ഏറ്റുവാങ്ങി. ക്ഷേത്രം അസിസ്റ്റന്റ് മാനേജർ കെ കെ സുഭാഷ്, പ്രസാദിന്റെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായി.വ ഴിപാടുകാർക്ക് ഗുരുവായൂരപ്പന് ചാർത്തിയ കളഭം, പട്ട്, കദളിപ്പഴം, തിരുമുടിമാല പഞ്ചസാര എന്നിവ അടങ്ങിയ പ്രസാദങ്ങൾ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നൽകി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം ഗുരുവായൂർ ക്ഷേത്രത്തില്‍ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണലില്‍ ഇതുവരെ ലഭിച്ചത് 4,98,14,314 രൂപയാണ് എന്നതാണ്. 1.795 കിലോഗ്രാം സ്വര്‍ണവും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. 9.980 കിലോഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 20 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ ആറും അഞ്ഞൂറിന്റെ 38 കറന്‍സിയും ലഭിച്ചു. സി എസ് ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഇത്തവണ എണ്ണല്‍ ചുമതല. കിഴക്കേ നടയിലെ ഇ ഭണ്ഡാരം വഴി 3.11 ലക്ഷം രൂപയും ക്ഷേത്രം കിഴക്കേ നടയിലെ ഇ - ഭണ്ഡാരം വഴി 3,11,665 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ ഇ - ഭണ്ഡാരം വഴി 44,797 രൂപയും ലഭിച്ചു. മൊത്തം ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണലില്‍ ഇതുവരെ ലഭിച്ചത് 4,98,14,314 രൂപയാണെന്നും 1.795 കിലോഗ്രാം സ്വര്‍ണ ലഭിച്ചെന്നും ഗുരുവായൂർ ക്ഷേത്രം അധികൃതർ അറിയിച്ചു.
