മലപ്പുറം മഞ്ചേരിയിൽ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍വാസിയായ യുവതി അറസ്റ്റിൽ. പുല്ലൂര്‍ സ്വദേശി ജസീറയാണ് അറസ്റ്റിലായത്.

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍വാസിയായ യുവതി അറസ്റ്റിൽ. പുല്ലൂര്‍ സ്വദേശി ജസീറയാണ് അറസ്റ്റിലായത്. കവര്‍ച്ചയ്ക്ക് സഹായിച്ച ജസീറയുടെ മകള്‍ ഒളിവിലാണ്. ഓഗസ്റ്റ് എട്ടിനായിരുന്നു സംഭവം. ഉച്ചക്ക് ശേഷമാണ് അയല്‍വാസിയായ ജസീറയും മകളും ചേര്‍ന്ന് സൗമിനി-ബാബു ദമ്പതികളുടെ വീട്ടിലേക്ക് പോകുന്നത്. ഇരുവരും വയോധികരാണ്. സൗമിനി കാഴ്ചാപരിമിതിയുള്ള സ്ത്രീയാണ്. ഇവരെ പരിചരിക്കാന്‍ ഒരു സ്ത്രീ വീട്ടിൽ വരാറുണ്ട്. ഇവര്‍ പോയ സമയത്താണ് ജസീറയും മോളും ചേര്‍ന്ന് ഈ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. കൈകള്‍ കൂട്ടിപ്പിടിച്ച് ചെവിയില്‍ നിന്നും കമ്മലൂരാന്‍ ശ്രമം നടത്തി. ഈ സമയത്ത് അവര്‍ ബഹളംവെച്ചു. തുടര്‍ന്ന് മുഖത്ത് അമര്‍ത്തിയാണ് സ്വര്‍ണം കവര്‍ന്നത്. തുടര്‍ന്ന് മഞ്ചേരിയിലെ ഒരു സ്വര്‍ണക്കടയില്‍ വിറ്റു. അന്വേഷണത്തിനിടെയാണ് അയല്‍വാസിയായ സ്ത്രീയും മകളുമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിത്. കൂടാതെ വിറ്റ സ്വര്‍ണം ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മകൾക്ക് വേണ്ടി അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു. ജസീറയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; അയൽവാസി അറസ്റ്റിൽ, മകൾ ഒളിവിൽ