പാതി വില തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണന്‍ വിതരണം ചെയ്ത ഉത്പനങ്ങളും ഗുണനിലവാരമില്ലാത്തവയെന്ന് കണ്ടെത്തല്‍.

ഞാറയ്ക്കല്‍: പാതി വില തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണന്‍ വിതരണം ചെയ്ത ഉത്പനങ്ങളും ഗുണനിലവാരമില്ലാത്തവയെന്ന് കണ്ടെത്തല്‍. നൽകിയ തയ്യൽ മെഷീൻ ദിവസങ്ങൾക്കുള്ളിൽ തകരാറിലായി. ആറു മാസത്തിനകം തയ്യൽ മെഷീൻ ഉപയോഗശൂന്യമായി. കൊച്ചി ഞാറയ്ക്കലിലും നിരവധി സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടു. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ ബൈക്ക് വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയെന്ന് പരാതിക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വടക്കൻ പറവൂരിൽ മൊത്തം ഉള്ളത് 500 പരാതികൾ. ബൈക്ക് വേണമെങ്കിൽ മണിക്കൂറുകൾക്കുളിൽ പൈസ അടക്കണം എന്ന് ആവശ്യപ്പെട്ടു. പലരും പണം അടച്ചത് സ്വർണം പണയം വെച്ചും വായ്പ എടുത്തുമെന്നും തട്ടിപ്പിനിരയായവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെയാണ് അനന്തു കൃഷ്ണന്‍ നാഷണല്‍ എന്‍ ജി ഒ കോണ്‍ഫിഡറേഷന്‍ വഴി തട്ടിപ്പ് ശൃംഖല വിപുലീകരിച്ചത്. 

ജനസേവാ സംരക്ഷണ സമിതി വഴിയാണ് ഞാറയ്ക്കലിലെ വീട്ടുകാരായ അമ്മമാരെ ഉള്‍പ്പെടെ അനന്തു കൃഷ്ണന്‍ ബന്ധപ്പെടുന്നത്. ബൈക്കും തയ്യല്‍ മെഷീനും ഉള്‍പ്പെടെയായിരുന്നു വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. 62,000 രൂപയോളം നഷ്ടം വന്നതായി വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വണ്ടിക്ക് ബുക്ക് ചെയ്യാന്‍ പോയപ്പോള്‍ എറണാകുളം എം പി ഹൈബി ഈഡന്‍ ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്നുവെന്നും സന്തോഷത്തോടെയാണ് പണം കൊടുത്ത് മടങ്ങിയതെന്നും വീട്ടമ്മ പറഞ്ഞു. വണ്ടി കിട്ടിയാല്‍ മകള്‍ക്ക് അതൊരു സഹായമാകുമല്ലോ എന്ന് വിചാരിച്ചാണ് പണം കൊടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴുത്തില്‍ക്കിടന്ന മാല ഊരി പണയം വച്ചാണ് അവര്‍ നിര്‍ദേശിച്ച പ്രകാരം ബാങ്ക് ഓഫ് ഇന്ത്യ വഴി പണം അടച്ചതെന്നും വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഒരു രൂപ പോലും സിഎസ്ആർ ഫണ്ടായി കിട്ടിയില്ലെന്ന് അനന്തു; നടന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...