കാഞ്ഞങ്ങാട് നഗരസഭയിലെ ഫവാസ്, അജ്മൽ, അഹമ്മദ് അഫ്സൽ, സാബിർ, സഹദ് എന്നിവർക്കെതിരെയാണ് നടപടി. മുദ്രാവാക്യം വിളിച്ച് നൽകിയ അബ്ദുൽ സലാമിനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കാസർകോഡ്: കാസർകോഡ് കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച അഞ്ച് പ്രവർത്തകരെ കൂടി പുറത്താക്കിയതായി യൂത്ത് ലീഗ് അറിയിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ ഫവാസ്, അജ്മൽ, അഹമ്മദ് അഫ്സൽ, സാബിർ, സഹദ് എന്നിവർക്കെതിരെയാണ് നടപടി. മുദ്രാവാക്യം വിളിച്ച് നൽകിയ അബ്ദുൽ സലാമിനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ജൂലൈ 25 ന് മണിപ്പുര്‍ ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയിലാണ് പ്രവര്‍ത്തകര്‍ വിദ്വേഷ്യ മുദ്രാവാക്യം മുഴക്കിയത്. ഇതിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെ മുദ്രാവാക്യം വിളിച്ച് നൽകിയ അബ്ദുൽ സലാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തു. അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ആളുകളെ പുറത്താക്കിയത്. നടപടി വിശദമാക്കുന്ന കുറിപ്പ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, കാഞ്ഞങ്ങാട്ടെ പ്രകോപനപരമായ മുദ്രാവാക്യം വിളിയിൽ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തൽ (153 A ), അന്യായമായ സംഘംചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്തിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. കണ്ടാൽ അറിയാവുന്ന 300 ഓളം പേർക്കെതിരെയാണ് കേസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
