ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാലുകൾ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. പരിക്ക് സ്വയം വരുത്തിവെച്ചതാണെന്ന റെയിൽവെ ക്ലെയിംസ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കി 

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാലുകൾ അറ്റു പോയ യാത്രക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതി. റെയിൽവെ ക്ലെയിംസ് ട്രിബ്യൂണൽ ഉത്തരവിനെതിരെ മാധ്യമ പ്രവർത്തകനായിരുന്ന യാത്രക്കാരൻ സിദ്ധാർത്ഥ് കെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ട്രെയ്നിൽ ഓടിക്കയറിയത് മൂലമുള്ള പരിക്ക് സ്വയം ഏൽപ്പിച്ചതാണെന്ന് വിലയിരുത്തി യാത്രക്കാരൻ നഷ്ട പരിഹാരത്തിനർഹനല്ല എന്നാണ് ട്രിബ്യൂണൽ വിധിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ, റെയിൽവെ ആക്ടിലെ 'സ്വയം വരുത്തി വച്ച പരിക്ക് ' എന്നത് മനപ്പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്യുന്നതാകണമെന്നും കേവലമായ അശ്രദ്ധയിൽ സംഭവിക്കുന്ന അപകടം അത്തരത്തിലുള്ളതല്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എസ് മനു യാത്രക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. എട്ടു ലക്ഷം രൂപയാണ് റയിൽവെ നഷ്ടപരിഹാരമായി നൽകേണ്ടത്. 2022 നവംബർ 19 നാണ് കൈരളി ടിവി യിൽ മാധ്യമ പ്രവർത്തകനായിരുന്ന സിദ്ധാർത്ഥ് കെ ഡൽഹിയിലേക്ക് ട്രയിൻ കയറുന്നത്. സൂറത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാനിറങ്ങിയ സിദ്ധാർത്ഥ് ട്രയിൻ ഓടി തുടങ്ങിയപ്പോൾ കയറാൻ ശ്രമിക്കുകയും വീഴുകയുമായിരുന്നു. അപകടത്തിൽ രണ്ട് കാലുകളും നഷ്ടപ്പെട്ട സിദ്ധാർത്ഥിന് ആശ്വാസമാണ് ഹൈക്കോടതി വിധി. ഹർജിക്കാരന് വേണ്ടി ആദിൽ പി, മുഹമ്മദ് ഇബ്രാഹിം, ഷബീർ അലി എന്നിവർ ഹാജരായി.