ദിവസങ്ങളായി അരിഞ്ഞ് ഫ്രീസറിൽ സൂക്ഷിച്ച പഴകിയതും, ചീഞ്ഞതുമായ പപ്പായ, മാങ്ങ, അവക്കാഡോ, പേരയ്ക്ക എന്നിവയും പാലും പഴവും കൂടെ ജൂസ് ആക്കി ഫ്രീസറിൽ സൂക്ഷിച്ചതും പിടിച്ചെടുത്തു.

ആലപ്പുഴ: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്റ്റേഡിയം വാർഡിൽ പട്ടേരിപറമ്പിൽ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള വെള്ളക്കിണർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തർബിയത്ത് ബേക്കറിയിൽ നിന്നും ജൂസ് തയ്യാറാക്കുന്നതിനായി ദിവസങ്ങളായി അരിഞ്ഞ് ഫ്രീസറിൽ സൂക്ഷിച്ച പഴകിയതും, ചീഞ്ഞതുമായ പപ്പായ, മാങ്ങ, അവക്കാഡോ, പേരയ്ക്ക എന്നിവയും പാലും പഴവും കൂടെ ജൂസ് ആക്കി ഫ്രീസറിൽ സൂക്ഷിച്ചതും പിടിച്ചെടുത്തു. സ്റ്റീൽ ട്രേയിൽ സൂക്ഷിച്ച ഒന്നര കിലോ വരുന്ന പഴകിയതും പൂപ്പൽ പിടിച്ചതുമായ ജിലേബി, പൂപ്പൽ ബാധിച്ച ലഡു, ഉപയോഗ കാലാവധി കഴിഞ്ഞ അര കിലോ വീതമുള്ള 10 പാക്കറ്റ് ചിപ്സ്, 250 ഗ്രാമിൻറെ 10 പാക്കറ്റ് ചിപ്സ്, കപ്പ വറുത്തത് നാല് പാക്കറ്റ്, മുറുക്ക് ആറ് പാക്കറ്റ്, നാല് പ്ലാസ്റ്റിക് ടിൻ ബിസ്ക്കറ്റ് ഐറ്റംസ്, വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ച പഴകിയ അത്തിപ്പഴം എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജെ എച്ച് ഐ മാരായ ജെ അനിക്കുട്ടൻ, ടെൻഷി സെബാസ്റ്റ്യൻ, ഷബീന എന്നിവർ പങ്കെടുത്തു.