മഴക്കെടുതി: മലപ്പുറം ജില്ലയിൽ 605.88 ലക്ഷം രൂപയുടെ കൃഷിനാശം
വാഴ കർഷകർക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 566.51 ലക്ഷം രൂപയുടെ വാഴക്കൃഷി മഴക്കെടുതിയിൽ നശിച്ചതായാണ് കണക്ക്.
മലപ്പുറം: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും ജില്ലയിലുണ്ടായത് 605.88 ലക്ഷം രൂപയുടെ കൃഷിനാശം. 1860 കർഷകർക്കാണ് വിവിധ വിളകളിലായി നഷ്ടം സംഭവിച്ചത്. വാഴ കർഷകർക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 566.51 ലക്ഷം രൂപയുടെ വാഴക്കൃഷി മഴക്കെടുതിയിൽ നശിച്ചതായാണ് കണക്ക്. കുലച്ച വാഴ 53595 എണ്ണവും കുലയ്ക്കാത്ത വാഴ 36,235 എണ്ണവുമാണ് നശിച്ചത്. 59.4 ഹെക്ടർ നെൽകൃഷിയും നശിച്ചു. 90 ലക്ഷം രൂപയുടെ നെല്ല് നശിച്ചതായാണ് പ്രാഥമിക ഔദ്യോഗിക കണക്ക്.
പച്ചക്കറി കർഷകർക്കും വൻതോതിൽ നഷ്ടമുണ്ടായി. 42 ഹെക്ടർ ഭൂമിയിലെ പച്ചക്കറിയാണ് നശിച്ചത്. 16,91,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 5.26 ഹെക്ടർ തെങ്ങ് കൃഷി നശിച്ചതിലൂടെ 11.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 1.30 ഹെക്ടർ സ്ഥലത്ത് തെങ്ങിൻ തൈകൾ നശിച്ചു. 1,74,000 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു.
1.87 ഹെക്ടർ വെറ്റില കൃഷി നശിച്ചതോടെ 4,68,000 രൂപയുടെ നഷ്ടവുമുണ്ടായി. 26.4 ഹെക്ടർ കപ്പ നശിച്ചപ്പോൾ 3.43 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 97.60 ലക്ഷം രൂപയുടെ നഷ്ടം റബർ കർഷകർക്കും 1,93,000 രൂപയുടെ നഷ്ടം കവുങ്ങ് കർഷകർക്കും സംഭവിച്ചു. എള്ള് കർഷകർക്ക് 24000 രൂപയുടേയും ജാതിയ്ക്ക കർഷകർക്ക് 25000 രൂപയുടേയും നഷ്ടമുണ്ടായിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona