കൊല്ലം കൊട്ടിയത്ത് കടുത്ത വേനലിൽ വീടിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി, അഗ്നിരക്ഷാസേനയുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കൊല്ലം: കടുത്ത വേനലിൽ കരിഞ്ഞുണങ്ങി നാട്; തീപിടുത്തം വ്യാപകം. കൊട്ടിയം ഡീസന്റ്മുക്കിന് സമീപം വീടിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് തീ പിടിച്ചത്. വീടിന്റെ മേൽക്കുരയിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ വെള്ളമൊഴിച്ച് അണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ആദ്യം ഒരു യൂണിറ്റ് എത്തി തീയ്യണക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടർന്നതോടെ മറ്റ് രണ്ട് യൂണിറ്റുകൾ കൂടി എത്തിച്ച് ഏകദേശം മൂന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായമാക്കിയത്. ഓട് പാകിയ മേൽക്കൂരയും അകത്തുണ്ടായിരുന്ന ഫർണിച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും എന്നിവയും പൂർണ്ണമായും കത്തി നശിച്ചു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഒരാഴ്ച മുമ്പ് പറമ്പിലെ കരിയിലകൾക്കും മരങ്ങൾക്കും തീപിടിച്ചതായി പറയപ്പെടുന്നു . ജില്ലാ ഫയർ ഓഫീസർ രാജകുമാർ , സ്റ്റേഷൻ ഓഫീസർ ശിവകുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി സൈമൺ എന്നിവരുടെ നേതൃത്വത്തിലുള്ള 16 അംഗ അഗ്നിരക്ഷാ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.


