ഓഷ്യാനോസ് എക്സ്പോ വിവാദം; പ്രദർശനാനുമതി നീട്ടി നൽകി ഹൈക്കോടതി
കോടതി ഉത്തരവ് ആലപ്പുഴ നഗരസഭയ്ക്ക് തിരിച്ചടിയാണ്. ഈ എക്സ്പോയുടെ പേരിലാണ് 10 ലക്ഷം രൂപയുടെ കോഴ ആരോപണം നഗരസഭ ചെയർമാനെതിരെ ഉയർന്നത്.
ആലപ്പുഴ: വിവാദമായ ഓഷ്യാനസ് അണ്ടർ വാട്ടർ എക്സ്പോയുടെ പ്രവർത്തന തീയതി നീട്ടാൻ ഹൈക്കോടതി ഉത്തരവ്. ഫ്രെബ്രുവരി രണ്ട് വരെ പ്രദർശനാനുമതി നീട്ടാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നഗരസഭ സെക്രട്ടറിക്കാണ് കോടതിയുടെ നിർദേശം. അനുമതി നീട്ടി നൽകാൻ നഗരസഭ നേരത്തെ തയ്യാറായിരുന്നില്ല.
കോടതി ഉത്തരവ് ആലപ്പുഴ നഗരസഭയ്ക്ക് തിരിച്ചടിയാണ്. ഈ എക്സ്പോയുടെ പേരിലാണ് 10 ലക്ഷം രൂപയുടെ കോഴ ആരോപണം നഗരസഭ ചെയർമാനെതിരെ ഉയർന്നത്. ബീച്ചിൽ എക്സ്പോ നടത്താൻ മുനിസിപ്പൽ ചെയർമാൻ10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് ആരോപണവുമായി എക്സ്പോ നടത്തിപ്പിന്റെ ചുമതലയുള്ള നീൽ എന്റർടൈൻമെന്റ് ഓപ്പറേഷൻസ് ഹെഡ് ആർച്ചാ ഉണ്ണി രംഗത്തെത്തിയിരുന്നു.
ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെയായിരുന്നു യുവസംരംഭകയുടെ ആരോപണം. നഗരസഭാ ഓഫീസിൽ വിളിച്ചുവരുത്തിയും സംഭാവന ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. കോൺഗ്രസിന്‍റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് വേണ്ടി പണം ചോദിക്കുന്നതിന്റെ ശബ്ദരേഖയും ആർച്ചാ ഉണ്ണി പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ നവംബർ മാസത്തിലാണ് എക്സ്പോ തുടങ്ങാൻ തുറമുഖ വകുപ്പിന്‍റെ അനുമതിയുമായി ഇവർ ആലപ്പുഴയിലെത്തിയത്. എന്നാൽ നഗരസഭയടക്കം പ്രവർത്തനാനുമതി നൽകിയില്ല. ഒടുവിൽ ഹൈക്കോടതി മുഖേനെ അനുമതി വാങ്ങി ഒരു മാസം വൈകി എക്സപോ തുടങ്ങി.
എന്നാൽ ആരോപണങ്ങൾ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിഷേധിക്കുയായിരുന്നു. അനധികൃതമായി പ്രവർത്തിച്ച എക്സ്പോ നിർത്തിവെയ്പ്പിച്ചത് നഗരസഭാ കൗൺസിലിന്‍റെ ഒന്നിച്ചുള്ള തീരുമാനപ്രകാരമാണെന്നും കുഞ്ഞുമോൻ പിന്നീട് വ്യക്തമാക്കി. ആരോപണമുയർന്നതോടെ ചെയർമാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ജനുവരി 22 വരെയായിരുന്നു പ്രദർശനാനുമതി.
അന്നത്തെ വാർത്ത: ആലപ്പുഴ നഗരസഭാ ചെയർമാൻ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി; ശബ്ദരേഖ പുറത്തുവിട്ട് യുവ സംരംഭക