ലഹരിക്കേസിൽ അറസ്റ്റിലായ ടാൻസാനിയൻ വിദ്യാർത്ഥി അബ്ദുൽ ഹമിദിന് കേരള ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ശക്തമായ തെളിവുകളുടെ അഭാവം കോടതി നിരീക്ഷിച്ചതിനെ തുടർന്നാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നിബന്ധനകളോടെ ജാമ്യം നൽകിയത്.
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ ടാൻസാനിയൻ സ്വദേശി അബ്ദുൽ ഹമിദിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉപരി പഠനത്തിനായി ഇന്ത്യയിലെത്തിയ ഇയാൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തിരുന്നു. 2024 ഓഗസ്റ്റ് 9ന് എരുമപ്പെട്ടിയിൽ നിന്ന് കുന്നംകുളത്തേക്ക് പോയ കാറിൽ നിന്ന് 66.5 ഗ്രാം എംഡിഎംഎയും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടതാണ് കേസ്. ഒന്നും രണ്ടും പ്രതികൾക്ക് ലഹരി വസ്തു എത്തിച്ച് നൽകിയെന്നാണ് ഇയാൾക്കെതിരായ ആരോപണം. എന്നാൽ ഒന്നാം പ്രതിയുടെ അക്കൗണ്ടിൽ നിന്ന് 15,000 രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതൊഴികെ മറ്റു തെളിവുകൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്ക് രണ്ട് ആൾ ജാമ്യവും സമർപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. കൂടാതെ, വിദേശ പൗരനായതിനാൽ ഫോറിൻ റീജണൽ രജിസ്ട്രേഷൻ ഓഫീസറുടെ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും മോചനം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുതെന്ന നിബന്ധനയും കോടതി ചുമത്തി.


