ഹരിപ്പാട് നടന്ന പായിപ്പാട് ജലോത്സവത്തിൽ ആരോമാ ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ ജേതാവായി. ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേലപ്പാടം ചുണ്ടനെയാണ് പായിപ്പാടൻ പരാജയപ്പെടുത്തിയത്.

ആലപ്പുഴ: അച്ചൻകോവിലാറിന്‍റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ജലോത്സവ പ്രേമികളെ ആവേശത്തിലാക്കി പായിപ്പാട് ജലോത്സവത്തിൽ പായിപ്പാടൻ ചുണ്ടൻ ജേതാവായി. ഫൈനൽ മത്സരത്തിൽ മുട്ടേൽ തങ്കച്ചൻ ക്യാപ്റ്റനായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേലപ്പാടം ചുണ്ടനെ തുഴപ്പാടുകളുടെ വ്യത്യാസത്തിൽ പിന്നിലാക്കിയാണ് മഹേഷ് കറുകത്തറയിൽ ക്യാപ്റ്റനായ ആരോമാ ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ കിരീടം ചൂടിയത്. ദൃശ്യ സുരേഷ് ക്യാപ്റ്റനായ ചെറുതന ചുണ്ടനാണ് മൂന്നാം സ്ഥാനം. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തിൽ ആയാപറമ്പ് വലിയ ദിവാൻജി ഒന്നാം സ്ഥാനവും ആനാരി രണ്ടാമതും കാരിച്ചാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെക്കൻഡ് ലൂസേഴ്സ് മത്സരത്തിൽ ആയാപറമ്പ് പാണ്ടി ഒന്നാമതും വീയപുരം രണ്ടാമതും കരുവാറ്റ മൂന്നാം സ്ഥാനവും നേടി. ജലമേളയോടനുബന്ധിച്ച് നടന്ന മാസ് ഡ്രില്ലിന് എസ് ഗോപാലകൃഷ്ണൻ നേതൃത്വം നൽകി.

ജലമേളയ്ക്ക് മുന്നോടിയായി നടന്ന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജലമേള എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്തു. റെജി ചെറിയാൻ എംഎല്‍എ അധ്യക്ഷത വഹിച്ചു. തമിഴ് ചലച്ചിത്ര താരം പ്രശാന്ത് ത്യാഗരാജൻ വിശിഷ്ടാതിഥിയായി. കെ എസ് ബി ആർ എ പ്രസിഡന്റ് ആർ കെ കുറുപ്പ് സുവനീർ പ്രകാശനം ചെയ്തു. ചെങ്ങന്നൂർ ആർ ഡി ഒ ഷീബ മാത്യു ഏറ്റുവാങ്ങി. കളക്ടർ ഷാജി വി നായർ പങ്കെടുത്തു. കായംകുളം ഡി വൈ എസ് പി രാജപ്പൻ റാവുത്തർ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികളായ ജോൺ തോമസ്, വി കെ നാഥൻ, പി ഓമന, ആർ രാജേഷ്, ശ്രീലേഖ മനു, നിഷ ജോജി, തഹസിൽദാർ ബിജു എന്നിവർ സംസാരിച്ചു. ജലോത്സവ സമിതി ഭാരവാഹികളായ കെ കാർത്തികേയൻ, സി പ്രസാദ്, ഷാജൻ ജോർജ്ജ്, സി രഘുവരൻ എന്നിവർ നേതൃത്വം നൽകി. റജി ചെറിയാൻ എം എല്‍ എ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.