ആൺകുട്ടിയെ പീഡിപ്പിച്ച എയ്‌ഡ്സ് രോഗബാധിതന് പോക്സോ കേസിൽ മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ
മൊബൈലിൽ പകൃതി വിരുദ്ധ ലൈംഗിക രംഗം കുട്ടിയെ കാണിച്ച് കൊടുത്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്
![HIV aids patient jailed on POCSO case at Punalur kgn HIV aids patient jailed on POCSO case at Punalur kgn](https://static-ai.asianetnews.com/images/01hnfxfjydhs8td0fnpz5jz2t3/aids-patient_363x203xt.jpg)
കൊല്ലം: താൻ എയ്ഡ്ഡ്സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട്, ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. കൊല്ലം പുനലൂര്‍ പോക്സോ അതിവേഗ കോടതി ജഡ്‌ജി ടിഡി ബൈജുവാണ് ശിക്ഷ വിധിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാലനെയാണ് നാല് വര്‍ഷം മുൻപ് പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസും വിധിയുമെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ.പി അജിത് പ്രതികരിച്ചു.
2020 ഓഗസ്റ്റിലായിരുന്നു പീഡനം. പുനലൂർ ഇടമൺ സ്വദേശിയായ 41 വയസുള്ള പ്രതി 2013 മുതൽ എയ്ഡ്സ് ബാധിതനാണ്. ഇയാൾക്ക് അഞ്ചാം ക്ലാസുകാരന്റെ മാതാപിതാക്കളുമായി മുൻ പരിചയമുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ കുട്ടിയുമായി അടുത്തു. മൊബൈലിൽ പകൃതി വിരുദ്ധ ലൈംഗിക രംഗം കുട്ടിയെ കാണിച്ച് കൊടുത്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. തെന്മല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുനലൂർ പോക്സോ അതിവേഗ കോടതി ജഡ്ജി ടി.ഡി ബൈജു വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു. മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവുമാണ് ശിക്ഷ.1.05 ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം.