കുട്ടനാട്ടിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പുന്നമട സ്വദേശിയായ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള കാട്ടിലമ്മ എന്ന ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്.
ആലപ്പുഴ: ആലപ്പുഴ വട്ടക്കായലിൽ ഹൗസ് ബോട്ടിന് തീ പിടിച്ചു. വട്ടക്കായലിലെ ഹൗസ് ബോട്ട് ടെർമിനലിൽ ബോട്ട് അടുപ്പിച്ച് സഞ്ചാരികൾ ബോട്ടിൽ നിന്നും ടെർമിനലിലേയ്ക്ക് ഇറങ്ങുന്ന സമയത്താണ് തീ പിടിച്ചത്. അതിനാൽ ബോട്ടിലുണ്ടായിരുന്ന 12 ഓളം സഞ്ചാരികളും ഹൗസ് ബോട്ടിലെ ജീവനക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്.
പുന്നമട സ്വദേശിയായ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള കാട്ടിലമ്മ എന്ന ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. ഹൗസ് ടെർമിനലിൽ വെച്ചുള്ള തീപിടുത്തം ആയതിനാൽ പെട്ടെന്ന് നാട്ടുകാരും ഹൗസ് ബോട്ട് തൊഴിലാളികളും ചേർന്ന് കായലിൽ നിന്നും ബക്കറ്റുകളിൽ വെള്ളം കോരിയും ബോട്ടിലുണ്ടായിരുന്ന ചെറിയ പമ്പ് ഉപയോഗിച്ചും തീയണച്ചു.
ബോട്ടിന്റെ അടുക്കളയ്ക്ക് സമീപമുള്ള ബെഡ് റൂമിൽ നിന്നുമാണ് തീ കത്തിപ്പടർന്നത്. തീപിടുത്ത കാരണം വ്യക്തമല്ല. തൃശ്ശൂർ സ്വദേശികളായ അഞ്ച് പുരുഷൻമ്മാരും 6 സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്ന ഫാമിലി ആണ് തീ പിടിച്ച ബോട്ടിൽ ഉണ്ടായിരുന്നത്.