വെള്ളനാട് പഞ്ചായത്ത് പ്രസിഡന്‍റ് ശശിക്കെതിരെ പുതിയ പരാതി. മതിൽ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ വീട്ടുടമസ്ഥന്‍റെ കൈ തല്ലിയൊടിച്ചെന്നാണ് ആരോപണം. വീട്ടുടമസ്ഥനായ പ്രശാന്തിന്‍റെ പരാതിയിൽ ആര്യനാട് പൊലീസ് കേസെടുത്തു

തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് പ്രസിഡണ്ട് ശശി വീണ്ടും വിവാദത്തിൽ. വീടിന്‍റെ മതിൽ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടുമസ്ഥന്‍റെ കൈ തല്ലിയൊടിച്ചെന്നാണ് വെള്ളനാട് ശശിക്കെതിരായി പുതിയ പരാതി. വീട്ടുടമസ്ഥന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. പുതിയ വീട് നിർമാണത്തിന്റെ ഭാഗമായി മതിൽ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുറം പോക്ക് ഭൂമിയിലെ മതിൽ പൊളിക്കണമെന്നായിരുന്നു ശശിയുടെ ആവശ്യം. സ്വന്തം സ്ഥലത്താണ് മതിലെന്ന് പ്രശാന്ത് പറഞ്ഞു. ഇതിനിടെ തന്നെയും തൊഴിലാളികളെയും ശശി മർദ്ദിച്ചെന്നാണ് പ്രശാന്തിന്‍റെ പരാതി. മതിൽ കെട്ടാൻ ശശി പണം ചോദിച്ചെന്നും പ്രശാന്ത് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രശാന്തിന്‍റെ കൈക്ക് പൊട്ടലുണ്ട്. മാസങ്ങൾക്ക് മുമ്പ് ഒടിഞ്ഞ കൈക്കാണ് വീണ്ടും പൊട്ടലെന്ന് പ്രശാന്ത് വ്യക്തമാക്കി. ആര്യനാട് പൊലീസാണ് കേസെടുത്തത്. അതേസമയം പ്രശാന്ത് തന്നെയും മർദ്ദിച്ചെന്ന് ശശി പറയുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടതിനും ജാതി അധിക്ഷേപം നടത്തിയതിനും നേരത്തെ ശശിക്കെതിരെ കേസുകളുണ്ട്. അടുത്തിടെ ഒരു വീട്ടിൽ കയറിയെ മുള്ളൻ പന്നിയെ അടിച്ചുകൊന്നതിന് കേസെടുത്തപ്പോൾ ശശി ഏറെക്കാലം ഒളിവിൽ പോയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player