വീട് കത്തിനശിച്ചു; കുടുംബത്തിന് താൽക്കാലിക കൂരയൊരുക്കി അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും
വീട് കത്തിനശിച്ചതോടെ പെരുവഴിയിലായ കുടുംബത്തിനു താൽക്കാലിക കൂരയൊരുക്കി അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും. തകഴി കുന്നുമ്മ മുക്കട ആദിത്യഭവനത്തിൽ റജിമോനും കുടുംബത്തിനുമാണു മൂന്നു ദിവസംകൊണ്ട് താത്കാലിക വീടൊരുക്കിയത്.
തകഴി: വീട് കത്തിനശിച്ചതോടെ പെരുവഴിയിലായ കുടുംബത്തിനു താൽക്കാലിക കൂരയൊരുക്കി അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും. തകഴി കുന്നുമ്മ മുക്കട ആദിത്യഭവനത്തിൽ റജിമോനും കുടുംബത്തിനുമാണു മൂന്നു ദിവസംകൊണ്ട് താത്കാലിക വീടൊരുക്കിയത്. തകഴി ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച് തകഴി അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്നാണ് ട്രസ് വർക്ക് ചെയ്തു വീടുപൂർത്തിയാക്കിയത്.
കഴിഞ്ഞമാസം 13-ന് രാത്രിയാണ് പാചകവാതക സിലിണ്ടർ ചോർന്ന് ഓലമേഞ്ഞ വീടിനും വീട്ടുപകരണങ്ങൾക്കും തീപിടിച്ചത്. കുന്നുമ്മ റെയിൽവേ അടിപ്പാതയിലൂടെ ഫയർ യൂണിറ്റിന് എത്തിച്ചേരാൻ സാധിക്കാതെ സേനാംഗങ്ങൾ രണ്ടുകിലോമീറ്റർ ദൂരം നടന്നും ഓടിയും സംഭവസ്ഥലത്ത് എത്തിയപ്പോഴേയ്ക്കും വീടും ഉപകരണങ്ങളും രേഖകളും പൂർണമായി കത്തിനശിച്ചിരുന്നു.
പ്ലസ് വൺ വിദ്യാർഥി അടക്കമുള്ള കുടുംബം പെരുവഴിയിലായതോടെ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഎസ് അംബികാ ഷിബുവിന്റെ അഭ്യർഥനപ്രകാരം അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസും രംഗത്തെത്തുകയായിരുന്നു. 16 ഡിഫൻസ് അംഗങ്ങളാണു വീടുനിർമാണത്തിൽ പങ്കാളികളായത്.