പാറപ്പുറത്ത് ഷെഡ് കെട്ടി ജീവിച്ച വിമലക്കും മകനും വീടൊരുങ്ങി; ഇനി കാട്ടാനയെ പേടിക്കാതെ സ്വസ്ഥമായി ഉറങ്ങാം
നട്ടെല്ലിനും വൃക്കക്കും രോഗം ബാധിച്ച വിമലയും മാനസികാസ്വാസ്ഥമുള്ള മകനും പൊരിവെയിലിലും കൊടും മഴയിലും തണുപ്പിലുമെല്ലാം ഈ ഷെഡിൽ കഴിഞ്ഞു.
ഇടുക്കി: കാട്ടാനയെ ഭയന്ന് പാറപ്പുറത്തെ ഷെഡിൽ മാനസികാസ്വാസ്ഥ്യമുള്ള (Vimala and her Son) മകനുമായി താമസിച്ച വിമലയുടെ ദുരിതത്തിന് അറുതിയാകുന്നു. സുരക്ഷിതമായ സ്ഥലത്ത് സർക്കാർ വാഗ്ദാനം ചെയ്ത (house) ലൈഫ് ഭവനം ഇവർക്കായി ഒരുങ്ങി. ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനിയിൽ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന ആദിവാസി വീട്ടമ്മ വിമലയുടേയും മകൻ സനലിന്റെയും ദുരിതജീവിതം വർത്തകളിലൂടെയാണ് പുറം ലോകം അറിഞ്ഞത്. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 301 കോളനിയിൽ സർക്കാർ നൽകിയ ഒരേക്കർ സ്ഥലത്താണ് വിമലയും നാലും മക്കളും കഴിഞ്ഞിരുന്നത്. നാട്ടുകാരുടെ സഹായത്തോടെ മൂന്ന് മക്കളുടെ വിവാഹം നടത്തി. ഇതിനിടെ താമസിച്ചിരുന്ന വീട് കാട്ടാന തകർത്തു. തുടർന്ന് വിമലയ്ക്കും മകനും താമസിക്കാൻ നാട്ടുകാർ പാറപ്പുറത്ത് ഷെഡ് കെട്ടിക്കൊടുക്കുകയായിരുന്നു.
കുത്തനെയുള്ള പാറപ്പുറത്ത് ചാരിവെച്ച ഏണി വഴിയായിരുന്നു ഇരുവരും ഷെഡിലേക്ക് കയറിയിരുന്നത്. നട്ടെല്ലിനും വൃക്കക്കും രോഗം ബാധിച്ച വിമലയും മാനസികാസ്വാസ്ഥമുള്ള മകനും പൊരിവെയിലിലും കൊടും മഴയിലും തണുപ്പിലുമെല്ലാം ഈ ഷെഡിൽ കഴിഞ്ഞു. കോണി കയറി ഇറങ്ങാൻ പോലും ആരോഗ്യമില്ലാത്ത ഇവർക്ക് ജോലിക്ക് പോകാനും ആവതില്ലായിരുന്നു. അതിനാൽ നാട്ടുകാർ സഹായിച്ചാൽ ഭക്ഷണം കഴിച്ചു. പണമില്ലാത്തതിനാൽ ചികിത്സ മുടങ്ങി.
പെണ്‍കുട്ടിയെ വെട്ടിയ ശേഷം അത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ ഇരുവരും അപകടനില തരണം ചെയ്തു
വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി എം.വി.ഗോവിന്ദൻ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. അടിയന്തിര നടപടിക്ക് അദ്ദേഹം നിർദ്ദേശം നൽകി. ഇതോടെ പഞ്ചായത്ത് ഡയറക്ടർ നേരിട്ട് കളക്ടറുമായി ചർച്ച നടത്തി. തുടർന്ന് തഹസിൽദാരുടെ നേതൃത്വത്തിലാണ് സുരക്ഷിതമായ വീടൊരുക്കാൻ പുതിയ ഭൂമി കണ്ടെത്തിയത്. തുടർന്ന് ലൈഫ് ഭവന പദ്ധതി പ്രകാരം അടച്ചുറപ്പുള്ള വീട് നിർമിക്കുകയായിരുന്നു. പുതിയ വീട് ഒരുങ്ങും വരെ വിമലയെയും മകനെയും മാറ്റിത്താമസിപ്പിക്കാനും മന്ത്രിയുടെ നിര്ദേശപ്രകാരം സൗകര്യമൊരുക്കിയിരുന്നു. പണികൾ പൂർത്തികരിച്ച വീടിൻ്റെ താക്കോൽ ദാനം അടുത്ത ദിവസം മന്ത്രി എം.വി.ഗോവിന്ദൻ നിർവ്വഹിക്കും.