ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം തമിഴ് കുടുംബത്തിൻ്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടന്നു. രണ്ടര പവൻ സ്വർണവും 42,000 രൂപയും നഷ്ടമായി. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.
പാലക്കാട്: ഒറ്റപ്പാലം മായന്നൂർ പാലത്തിന് സമീപം തമിഴ് കുടുംബത്തിന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം. രണ്ടര പവൻ സ്വർണവും 42,000 രൂപയും നഷ്ടപ്പെട്ടു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഴിഞ്ഞ 40 വർഷമായി ഈ പ്രദേശത്ത് താമസിച്ചുവരുന്ന നാലകത്ത് ആനന്ദിയുടെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ എട്ടരയോടെ ആനന്ദി വീട് പൂട്ടി സമീപത്തെ ഭാരതപ്പുഴയിലേക്ക് കുളിക്കാൻ പോയ സമയത്താണ് കവർച്ച നടന്നത്.
വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അലമാരയുടെ ലോക്കർ മടവാൾ ഉപയോഗിച്ച് കുത്തിത്തുറന്നാണ് സ്വർണമാലയും പണവും കവർന്നതെന്ന് പൊലീസ് പറഞ്ഞു. അലമാരയിലെ മറ്റു സാധനങ്ങൾ പുറത്തേക്ക് വലിച്ചിട്ട നിലയിലായിരുന്നു. ഒമ്പതരയോടെ ആനന്ദി തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നിട്ട നിലയിൽ കണ്ടത്. പുതിയ വീടിന്റെ പണി തുടങ്ങുന്നതിനായി ബാങ്കിൽ പണയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പത്ത് ദിവസം മുൻപ് മകളുടെ ആഭരണങ്ങൾ ഇവിടേക്ക് കൊണ്ടുവന്നത്.
വീട് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന പണവും മോഷണം പോയി. സംഭവസ്ഥലത്ത് പൊലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. മായനൂർ പാലത്തിന് സമീപത്തെ റെയിൽവേ ട്രാക്കിനരികിൽ പൊലീസ് സ്ഥാപിച്ച സുരക്ഷാ ക്യാമറയിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.


