ഓർഡർ അനുസരിച്ച് ഓട്ടോയിൽ മദ്യം എത്തിച്ചു നൽകലായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്.
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ വൻ മദ്യവേട്ട. വീട്ടിൽ സൂക്ഷിച്ച 43 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കൊല്ലമുള ചാത്തൻതറ സ്വദേശി നസീർ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. 86 കുപ്പി വിദേശമദ്യമാണ് വിൽപനക്കായി കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്നത്. ഓർഡർ അനുസരിച്ച് ഓട്ടോയിൽ മദ്യം എത്തിച്ചു നൽകലായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി എക്സൈസിന്‍റെ ഷാഡോ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു കൊല്ലൻമുള സ്വദേശി നസീര്‍. ഇയാള്‍ ഈ പ്രദേശത്ത് വ്യാപകമായി അനധികൃതമായി മദ്യവിൽപന നടത്തിയിരുന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. അങ്ങനെയാണ് വീട്ടിൽ നിന്ന് വിദേശമദ്യം പിടികൂടിയത്. കോഴിക്കൂടിന്‍റെ മേൽക്കൂരയുടെ ഓടിനടിയിലാണ് ഇയാള്‍ വിദേശമദ്യം സൂക്ഷിച്ചിരുന്നത്. ആവശ്യക്കാര്‍ വരുമ്പോള്‍ ഓടിളക്കി മാറ്റി മദ്യം എടുത്ത് നൽകും, പിന്നീട് തിരികെ വെയ്ക്കും. ഇതായിരുന്നു രീതി. മദ്യം സൂക്ഷിച്ചിരിക്കുന്ന സ്ഥലം കൃത്യമായി മനസിലാക്കിയതിന് ശേഷമാണ് എക്സൈസ് ഇയാളെ പിടികൂടിയത്.
