മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; ചികിത്സാ പിഴവില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
പിത്താശയ രോഗത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ യുവാവ് ചികിത്സാപ്പിഴവ് കാരണം മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗം ഡോക്റ്റർ കെസി സോമനെ സസ്പെന്‍ഡ് ചെയ്തതു.
കോഴിക്കോട്: പിത്താശയ രോഗത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ യുവാവ് ചികിത്സാപ്പിഴവ് കാരണം മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗം ഡോക്റ്റർ കെസി സോമനെ സസ്പെന്‍ഡ് ചെയ്തതു. ഇക്കാര്യം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിലാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാൾ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചേമഞ്ചേരി സ്വദേശി ബൈജുവാണ് മരിച്ചത്. ചികിത്സാ പിഴവിനെതിരെയുള്ള പരാതിയില്‍ കമ്മീഷന്‍ കേസെടുത്ത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രി പരിസരത്തുള്ള മാലിന്യം പൂര്‍ണമായി നീക്കം ചെയ്തതായി കോഴിക്കോട് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പിഎം ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 56 കേസുകളാണ് സിറ്റിംഗില്‍ പരിഗണിച്ചത്.