മുക്കം നഗരസഭയിൽ പനച്ചിങ്ങൽ കോളനിയിൽ താമസിക്കുന്ന സത്യവതിയും കുടുംബവുമാണ് വീട് ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നത്.

കോഴിക്കോട്: വയോധികയ്ക്കെതിരെ സ്വകാര്യ ബാങ്ക് ജപ്തി ഭീഷണി മുഴക്കിയ സംഭവത്തിൽ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ പതിച്ചുനൽകിയ മൂന്ന് സെന്‍റിലുള്ള വീട്ടിൽ കഴിയുന്ന സത്യവതി (74)യും കുടുംബവും സ്വകാര്യ ബാങ്കിന്‍റെ ജപ്തി ഭീഷണിയിലാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മുക്കം നഗരസഭയിൽ പനച്ചിങ്ങൽ കോളനിയിൽ താമസിക്കുന്ന സത്യവതിയും കുടുംബവുമാണ് വീട് ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

2019 ൽ മകളുടെ വിവാഹം നടത്താനായി മഹേന്ദ്ര ഹോം ഫിനാൻസിന്റെ ബാലുശേരി ശാഖയിൽ നിന്നും സത്യവതി ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കൊവിഡ് വന്നതോടെയുണ്ടാ പ്രതിസന്ധിയിൽ ലോണിന്‍റെ തിരിച്ചടവ് മുടങ്ങി. ആകെയുള്ളത് മൂന്ന് സെന്‍റ് ഭൂമിയായതിനാൽ മറ്റ് ബാങ്കുകൾ ലോൺ നൽകാതായതോടെയാണ് വയോധികയും കുടുംബവും സ്വകാര്യ ബാങ്കിനെ സമീപിച്ചത്. ഒന്നര ലക്ഷം ലോണെടുത്തതിൽ ഇതു വരെ 1, 70,00O പലിശയടക്കം തിരിച്ചടച്ചിട്ടുണ്ട്. ഇനി 1,50,000 കൂടി അടയ്ക്കണമെന്നാണ് ബാങ്ക് പറയുന്നത്. 

പലിശയും പിഴപ്പലിശയും ചേർന്ന് വലിയതുക ബാധ്യതയായതോടെ സത്യവതിക്കും കുടുംബത്തിനും ലോൺ അടച്ച് തീർക്കാനായില്ല. ഇതോടെയാണ് ബാങ്ക് ജപ്തി ഭീഷണി മുഴക്കിയെന്ന് വാർത്തകള്‍ വന്നത്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ല്വമേധയാ കേസെടുക്കുകയായിരുന്നു. ബാലുശേരി പൊലീസ് ഇൻസ്പെക്ടർ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. നവംബർ 28 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 

Read More : തിരൂരങ്ങാടി ഹണിട്രാപ്പ് ;'ഹോട്ടലിലേക്ക് വരുത്തി, ശ്രദ്ധിക്കാതിരിക്കാൻ പുറത്തെ ടേബിളിലിരുന്നു, പണം കൈപ്പറ്റി'