വിവിധ വകുപ്പുകള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ദമ്പതികള്‍ അഞ്ചുമക്കളുമായി ഓഫീസിന് മുമ്പില്‍ കുത്തിയിരുന്ന് നിരാഹാര സമരം ആരംഭിച്ചത്.

ഇടുക്കി: അംഗന്‍വാടിയിന്‍ നിന്ന് പിരിച്ചുവിട്ട ഭാര്യ ശാന്തിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരൈപാണ്ഡ്യന്റെ നേത്യത്വത്തില്‍ ആര്‍ഡിഒ ഓഫീസിന് മുമ്പില്‍ നിരാഹാര സമരവുമായി കുടുംബം. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ദമ്പതികള്‍ അഞ്ചുമക്കളുമായി ഓഫീസിന് മുമ്പില്‍ കുത്തിയിരുന്ന് നിരാഹാര സമരം ആരംഭിച്ചത്.

2016-17 കാലഘട്ടത്തിലാണ് ആനവരട്ടി കമ്പിലയനില്‍ താമസം ശ്രീനിലയം വീട്ടില്‍ നിരൈപാണ്ഡ്യന്റെ ഭാര്യ ശാന്തിക്ക് 13-ാം വാര്‍ഡിലെ 45 മത് അംഗന്‍വാടിയില്‍ ഹെല്‍പ്പറായി താല്കാലിക ജോലി ലഭിച്ചത്. ലിജിയെന്ന ഹെല്‍പ്പര്‍ അവധിയില്‍ പ്രവേശിക്കുമ്പോള്‍ ശാന്തി ജോലിക്കെത്തും. ഇവര്‍ വിരമിക്കുന്നതോടെ ശാന്തിയെ സ്ഥിരമായി ജോലിയില്‍ എടുത്തുകൊള്ളാമെന്നാണ് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയിരുന്നത്. 

രണ്ടുവര്‍ഷം കൊവിഡ് ആയതിനാല്‍ ജോലി ചെയ്യാന്‍ യവതിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടെ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് അംഗന്‍വാടിയിലെത്തിയപ്പോളാണ് മറ്റൊരാളെ ഹെല്‍പ്പറായി നിയമിച്ച വിവരം ശാന്തി അറിയുന്നത്. സംഭവുമായി ബന്ധപ്പെട്ട ഐസിഡിഎസ്, പഞ്ചായത്ത്, ദേവികുളം സബ്കള്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ശാന്തിയും ഭര്‍ത്താവ് നിരൈപാണ്ഡ്യനും ഇവരുടെ അഞ്ച് മക്കളുമായി ദേവികുളം ആര്‍ഡിഒ ഓഫീസിന് മുമ്പില്‍ നിരാഹാര സമരം ആരംഭിച്ചത്. പ്രശ്‌നത്തില്‍ അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നാണ് ഇവര്‍ പറയുന്നത്.