സ്വർണാഭരണം പണയം വെച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദര പുത്രന്റെ ദേഹത്ത് ആസിഡ് ഒഴിച്ച വയോധികയും മരിച്ചു. ആക്രമണത്തിനിടെ സ്വയം പൊള്ളലേറ്റ കട്ടച്ചിറ സ്വദേശി തങ്കമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

കട്ടപ്പന : ഇടുക്കിയിൽ സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ വയോധികയും മരിച്ചു. ഏറ്റുമാനൂർ കട്ടച്ചിറ സ്വദേശി കുറ്റിയാനിയിൽ തങ്കമ്മയാണ് മരിച്ചത്. ആസിഡ് ആക്രമണത്തിൽ തങ്കമ്മയ്ക്കും പരുക്ക് ഏറ്റിരുന്നു. ഒക്ടോബർ 24 നാണ് സഹോദരൻറെ മകനായ സുകുമാരനെന്ന 64 കാരൻറെ ദേഹത്ത് തങ്കമ്മ ആഡിഡ് ഒഴിച്ചത്. സുകുമാരൻറെ നിരപ്പേൽ കടയിലുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം. തങ്കമ്മയുടെ സ്വർണാഭരണങ്ങളിൽ ചിലത് സുകുമാരൻ വാങ്ങി പണയം വച്ചിരുന്നു. ഏറെ നാളായിട്ടും തിരികെ നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.

സംഭവ ദിവസം വൈകുന്നേരം ഇരുവരും തമ്മിൽ സ്വർണത്തെച്ചൊല്ലി തർക്കം ഉണ്ടായി. ഇതിനെ തുടർന്നാണ് തങ്കമ്മ സുകുമാരൻറെ തലയിൽ ആസിഡ് ഒഴിച്ചത്. സുകുമാരൻറെ ദേഹത്ത് ഒഴിയ്ക്കുന്നതിനിടെ തങ്കമ്മയുടെ ദേഹത്തും ആസിഡ് വീണ് പൊള്ളലേറ്റു. ഇടുക്കി മെഡിക്കൽ കോളേജിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തങ്കമ്മയെ വിദഗ്ദ്ധ ചികിത്സയ്ക്കായി, കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിലേയ്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് തങ്കമ്മ മരിച്ചത്. തങ്കമ്മയുടം ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ സുകുമാരൻ 24 ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.