'ജനുവരിയില്‍ തന്നെ ഉദ്ഘാടനം നടത്താന്‍ കഴിയുന്ന തരത്തില്‍ നിര്‍മ്മാണ പുരോഗതി ക്രമീകരിച്ചിട്ടുണ്ട്.'

ഇടുക്കി: ഇടമലക്കുടി സ്‌കൂള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിട നിര്‍മ്മാണ ജോലികള്‍ 60 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനാണ് നിര്‍മ്മാണ ചുമതല. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റോഡ് ഗതാഗത യോഗ്യമല്ലാതാവുകയും, തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തി വയ്ക്കുകയുമായിരുന്നെന്ന് കളക്ടര്‍ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

മഴ മാറിയ സാഹചര്യത്തില്‍ നിര്‍മ്മാണ സാധനങ്ങള്‍ സൈറ്റിലേക്ക് എത്തിക്കുകയും നിര്‍മാണ പ്രവൃത്തി പുനരാംഭിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍പ് നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ തന്നെ ഉദ്ഘാടനം നടത്താന്‍ കഴിയുന്ന തരത്തില്‍ നിര്‍മ്മാണ പുരോഗതി ക്രമീകരിച്ചിട്ടുണ്ട്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കളക്ടര്‍ വ്യക്തമാക്കി. 

ഇടമലക്കുടി ഇനി 4 ജി; ആഘോഷിച്ച് നാട്ടുകാര്‍

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 4ജി കണക്ടിവിറ്റി കഴിഞ്ഞദിവസം ലഭ്യമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നാലര കോടി രൂപ ചിലവഴിച്ച് 40 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളിട്ടാണ് സൗകര്യമൊരുക്കിയത്. നാട്ടുകാര്‍ പ്രത്യേക വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചാണ് ഇത് ആഘോഷിച്ചത്. നിലവില്‍ സൊസൈറ്റിക്കുടി, കണ്ടത്തിക്കുടി, ഷെഡുക്കുടി എന്നിവിടങ്ങളിലാണ് 4ജി സൗകര്യം ലഭിക്കുക.

മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിച്ചാണ് 4ജി സൗകര്യം ഇടമലക്കുടിയില്‍ എത്തിക്കുന്നത്. മൂന്നാറില്‍ നിന്ന് രാജമല വരെ ഏഴു കിലോമീറ്റര്‍, രാജമല മുതല്‍ പെട്ടിമുടി വരെ 18 കിലോമീറ്റര്‍, പെട്ടിമുടി മുതല്‍ ഇടമലക്കുടി വരെ 15 കിലോമീറ്റര്‍. ഇങ്ങനെ മൂന്ന് ഘട്ടങ്ങളായി 10 മാസങ്ങള്‍ കൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. 24 കുടികളിലായി 106 ചതുരശ്ര കിലോമീറ്റര്‍ വനത്തിനുള്ളില്‍ മുതുവാന്‍ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ആകെ ജനസംഖ്യ 2255.

ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പെട്ടിമുടി മുതല്‍ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റര്‍ ദൂരം വനത്തിലൂടെയാണ് റോഡ് നിര്‍മ്മിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 18.45 കോടി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് മൂന്ന് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുക. പെട്ടിമുടി മുതല്‍ ഇടലിപ്പാറ വരെ 7.5 കിലോമീറ്റര്‍, തുടര്‍ന്ന് സൊസൈറ്റിക്കുടി വരെ 4.75 കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിര്‍മാണം. കൂടാതെ അപകട സാധ്യതയുള്ള ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തിയും, ആവശ്യമായ സ്ഥലങ്ങളില്‍ കലുങ്കും, ഐറിഷ് ഓടയുമടക്കം ആധുനിക നിലവാരത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്. 2024 ഒക്ടോബറില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

കളമശ്ശേരി സ്ഫോടനം: ചികിത്സ തേടിയത് 52 പേർ; പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകും: മന്ത്രി 

YouTube video player