'ചില ഉദ്യോഗസ്ഥർ പാര വയ്ക്കുകയാണ്', ഭൂപ്രശ്നങ്ങളിൽ ഐഎഎസ്സുകാർക്ക് എതിരെ മന്ത്രി
ചില ഉദ്യോഗസ്ഥരുടെ പാരവയ്പ്പുകളാണ് ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു മന്ത്രി എംഎം മണിയുടെ പരിഹാസം.
ഇടുക്കി: ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഒരു വിഭാഗം നടത്തുന്നതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ. ആർക്കൊക്കെയൊ വേണ്ടിയാണ് ഇക്കൂട്ടരുടെ സമരങ്ങളെന്നും മന്ത്രി കുറ്റപ്പെടുത്തി. ചില ഉദ്യോഗസ്ഥരുടെ പാരവയ്പ്പുകളാണ് ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു മന്ത്രി എംഎം മണിയുടെ പരിഹാസം.
അനധികൃത കയ്യേറ്റങ്ങൾ തടയാനും, അർഹരായവർക്ക് ഭൂമി ഉറപ്പുവരുത്താനുമായാണ് ഓഗസ്റ്റ് 22 ലെ ഭൂപതിവ് ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ സമരത്തിനിറക്കാനാണ് ചില രാഷ്ട്രീയ കക്ഷികൾ ശ്രമിച്ചതെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഭൂപതിവ് ചട്ട ഭേദഗതിക്കെതിരെ നിരാഹാരസമരം കിടന്ന റോഷി അഗസ്റ്റിൻ എംഎൽഎ വേദിയിലിരിക്കെയായിരുന്നു മന്ത്രിയുടെ വിമർശനം. ഈ മാസം 17 ലെ സർവ്വകക്ഷിയോഗത്തിൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചില ഉദ്യോഗസ്ഥരാണ് ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു ജില്ലയുടെ സ്വന്തം മന്ത്രി എംഎം മണിയുടെ വിമർശനം.