അട്ടപ്പാടിയിലെ അനധികൃത മരുന്ന് വിതരണം; അന്വേഷണം ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഷോളയൂർ പഞ്ചായത്ത്
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലുൾപ്പടെ രണ്ടായിരത്തോളം പേർക്ക് എച്ച്ആർഡിഎസ് അനധികൃതമായി മരുന്ന് വിതരണം നടത്തിയ സംഭവത്തിലാണ് ഷോളയൂർ പഞ്ചായത്ത് പ്രമേയം പാസാക്കിയത്.
പാലക്കാട്: അട്ടപ്പാടിയിലെ അനധികൃത മരുന്ന് വിതരണത്തിനെതിരെ ഷോളയൂർ ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കി. ഭരണ, പ്രതിപക്ഷ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. എച്ച്.ആർ.ഡി.എസിന്റെ മുഴുവൻ പ്രവർത്തനങ്ങളും അന്വേഷിച്ച് നിയമ നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിൽ പഞ്ചായത്ത് ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലുൾപ്പടെ രണ്ടായിരത്തോളം പേർക്ക് എച്ച്ആർഡിഎസ് അനധികൃതമായി മരുന്ന് വിതരണം നടത്തിയ സംഭവത്തിലാണ് ഷോളയൂർ പഞ്ചായത്ത് പ്രമേയം പാസാക്കിയത്. ഭരണ , പ്രതിപക്ഷ അംഗങ്ങൾ ഐക്യകണ്ഠനേയാണ് പ്രമേയം പാസാക്കിയത്.
എച്ച്ആർഡിഎസ് വിതരണം ചെയ്ത മരുന്നുകളുടെ ഗുണ നിലവാരത്തിൽ സംശയം ഉണ്ടെന്ന് പ്രമേയം പറയുന്നു. സർക്കാറിന്റെയും പഞ്ചായത്തിന്റെയും കൊവിഡ് പ്രതിരോധത്തെ തകർക്കനാണ് മരുന്ന് വിതരണം നടത്തിയതെന്ന് സംശയിക്കുന്നതായും പഞ്ചായത്ത് പറയുന്നു. നേരത്തെയും ആദിവാസികളുടെ രേഖകൾ എച്ച്ആർഡിഎസ് ശേഖരിച്ചിട്ടുണ്ട്. എച്ച്ആർഡിഎസിന്റെ അട്ടപ്പാടിയിലെ മുൻകാല പ്രവർത്തനങ്ങളും ഭൂമി ഇടപാടുകളും ഉൾപെടെ അന്വേഷിക്കണമെന്നും ഷൊളയൂർ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപെട്ടു