ഇടുക്കിയിൽ വാഹന പരിശോധനക്കിടെ പൊലീസിനെ ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമം, വിദ്യാർത്ഥികളെ പിടികൂടി നാട്ടുകാർ
പരിശോധന സംഘം വിവരമറിയിച്ചതിനെ തുടർന്ന് മട്ടുപ്പെട്ടി പാലാർ ചെക്ക്പോസ്റ്റിൽ വിദ്യാർത്ഥികളുടെ കാർ തടയാൻ ശ്രമിച്ചെങ്കിലും ഇവർ മൂന്നാർ ഭാഗത്തേക്ക് പാഞ്ഞു.
ഇടുക്കി: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ച് രക്ഷപെടാൻ ശ്രമിച്ച വിദ്യാർത്ഥികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മൂന്നാർ - മാട്ടുപ്പെട്ടി റോഡിലെ ഹൈറേഞ്ച് സ്കൂളിന് സമീപത്ത് ദേവികുളം പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. മൂന്നാർ ഭാഗത്തു നിന്ന് കാറോടിച്ചെത്തിയ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വാഹനം പരിശോധനയ്ക്കായി ദേവികുളം സ്റ്റേഷനിലെ അഡീഷനൽ എസ്ഐ ടി വി ജയിംസിൻ്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിർത്താതെപോയി.
പരിശോധന സംഘം വിവരമറിയിച്ചതിനെ തുടർന്ന് മട്ടുപ്പെട്ടി പാലാർ ചെക്ക്പോസ്റ്റിൽ വിദ്യാർത്ഥികളുടെ കാർ തടയാൻ ശ്രമിച്ചെങ്കിലും ഇവർ മൂന്നാർ ഭാഗത്തേക്ക് പാഞ്ഞു. തുടർന്ന് മാട്ടുപ്പെട്ടിയിലെ മറ്റൊരു ഭാഗത്തുവെച്ച് കാർ നിർത്താൻ പൊലീസ് ശ്രമിച്ചെങ്കിലും വിദ്യർത്ഥികൾ പൊലീസിനുനേരെ വാഹനം കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ചാടിമാറിതോടെയാണ് രക്ഷപ്പെട്ടത്.
കൊരണ്ടിക്കാട് ഭാഗത്ത് കാർ ഉപേഷിച്ച് കടന്നുകളയാൻ ശ്രമിക്കവെയാണ് നാട്ടുകാർ ഇടപ്പെട്ട് വിദ്യാർത്ഥികളെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. വിദ്യാർത്ഥികളിലൊരാളുടെ അച്ഛൻ്റ വാഹനം വീട്ടുകാരറിയാതെ എടുത്താണ് ഇരുവരും കറങ്ങാനിറങ്ങിയത്. സ്കൂളിൽ പുസ്തകം വാങ്ങാനെന്ന പേരിലാണ് വിദ്യർത്ഥികൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. പൊലീസ് പിടിച്ചാൽ വാഹനം എടുത്തത് വീട്ടിലറിയുമെന്ന ഭയമാണ് വാഹനം നിർത്താതെ പോകാൻ കാരണമെന്ന് ഇവർ പറഞ്ഞു. മാതാപിതാക്കൾക്കെതിരെ കേസെടുത്തശേഷം വിദ്യർത്ഥികളെ വിട്ടയച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona