കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍ ആശങ്കകള്‍ ഒഴിയുന്നില്ല
ഉരുൾപൊട്ടലുണ്ടാകുമെന്ന ആശങ്കക്കിടയിലും, ഈ വമ്പൻ ക്വാറികളെ നിയന്ത്രിക്കാൻ തങ്ങൾക്കാവില്ലെന്ന് കൈമലർത്തുകയാണ് പഞ്ചായത്ത് അധികൃതർ
കണ്ണൂര്‍: കാലവര്‍ഷക്കെടുതി ദുരിതം വിതയ്ക്കുമ്പോള്‍ മലബാറില്‍നിന്ന് ഉരുൾപൊട്ടൽ ആശങ്കകള്‍ ഒഴിയുന്നില്ല. രണ്ടു ജീവനെടുത്ത കണ്ണൂരിന്‍റെ മലയോര മേഖലയിൽ ദുരന്ത ഭീഷണിയുയർത്തുകയാണ് ഭീമൻ ക്വാറികളിലെ കൃത്രിമ തടയണകൾ. ഇരിട്ടി ആനക്കുഴിമലയുടെ മുകളിൽ എം സാന്‍റ് നിർമ്മാണത്തിനായി കെട്ടിനിർത്തിയ വെള്ളവും ടൺകണക്കിന് മണ്ണും പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്.
ഉരുൾപൊട്ടലുണ്ടാകുമെന്ന ആശങ്കക്കിടയിലും, ഈ വമ്പൻ ക്വാറികളെ നിയന്ത്രിക്കാൻ തങ്ങൾക്കാവില്ലെന്ന് കൈമലർത്തുകയാണ് പഞ്ചായത്ത് അധികൃതർ. ചെങ്കുത്തായ മലയുടെ നെറുകയിൽ മറ്റൊരു കുന്നായി കരിങ്കൽപ്പാളികളും മണ്ണുമാണ്. പ്രദേശമാകെ തുരന്നെടുക്കുകയാണ് ഭീമൻ ക്വാറികളെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുത്തിയൊലിച്ചെത്തുന്ന വെള്ളം വൻതോതിൽ കെട്ടി നിർത്തിയിരിക്കുന്നത് വെറും കല്ലുകളും മണ്ണും കൂട്ടിയിട്ടാണ്. മലബാർ, ഫൈവ് സ്റ്റാർ അടക്കമുള്ള ക്വാറികൾ എല്ലാ നിയന്ത്രണങ്ങളെയും കാറ്റിൽപ്പറത്തിയാണ് ഉരുൾപൊട്ടൽ സാധ്യതയുള്ള കിഴുക്കാംതൂക്കായ മലയിൽ ആയിരക്കണക്കിന് ലോഡ് മണ്ണും പാറകളും കൂട്ടിയിട്ടിരിക്കുന്നത്.
പലതവണ ഇവ കുത്തിയൊലിച്ച് താഴെയെത്തി. ഉരുൾപൊട്ടൽ സാധ്യതയുള്ള ഇടമായിട്ടും, പലതവണ സ്റ്റോപ് മെമോ നൽകിയിട്ടും തുടരുന്ന നിയമംകാറ്റിൽപ്പറത്തിയുള്ള പ്രവർത്തനം തടയാനുള്ള കരുത്ത് തങ്ങൾക്കില്ലെന്ന് പഞ്ചായത്തധികൃതർ തന്നെ സമ്മതിക്കുന്നു. വലിയ പ്രകൃതിദുരന്തത്തിൽ കേരളം ഭയന്ന് നിൽക്കുമ്പോൾ ജീവന് പോലും വില നൽകാതെ വെല്ലുവിളിക്കുകയാണ് ഈ ക്വാറികൾ.