സെമിത്തേരിയിൽ കുഴിവെട്ടുന്നതിന് കിട്ടുന്ന കൂലി പാവങ്ങൾക്ക് നൽകി മാതൃകയാവുകയാണ് 63 കാരനായ മണി. പള്ളിയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന മണി പ്രാരാബ്ധങ്ങൾക്കിടയിലാണ് വരുമാനത്തിന്റെ ഒരു ഭാഗം പാവങ്ങൾക്കായി മാറ്റി വയ്ക്കുന്നത്

തൃശ്ശൂർ:സെമിത്തേരിയിൽ കുഴിവെട്ടുന്നതിന് കിട്ടുന്ന കൂലി പാവങ്ങൾക്ക് നൽകി മാതൃകയാവുകയാണ് 63 കാരനായ മണി. പള്ളിയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന മണി പ്രാരാബ്ധങ്ങൾക്കിടയിലാണ് വരുമാനത്തിന്റെ ഒരു ഭാഗം പാവങ്ങൾക്കായി മാറ്റി വയ്ക്കുന്നത്. മരിച്ചവരുടെ ബന്ധുക്കൾ കുഴിവെട്ടിയതിന് മണിക്ക് കൂലി നൽകി മടങ്ങുമ്പോൾ അറിയുന്നില്ല ആ പണം പോകുന്നത് കാരുണ്യ പ്രവത്തനങ്ങൾക്കാണെന്ന്.

Add Asianetnews as a Preferred SourcegooglePreferred

ഒരു മൃത ദേഹം സംസ്കരിക്കുമ്പോൾ പള്ളിയിൽ നിന്ന് കിട്ടുന്ന 500 രൂപയും മരിച്ചയാളുടെ ബന്ധുക്കൾ നൽകുന്ന തുകയും ദിവസക്കൂലിക്കാരനായ മണി അശരണർക്കും രോഗികൾക്കുമായി മാറ്റിവയ്ക്കുന്നു. ഇതിനായി ഒരു ചെപ്പ് തന്നെ മണി സൂക്ഷിക്കുന്നുണ്ട്. സഹായം അർഹിക്കുന്നവർ എത്തുമ്പോൾ ചെപ്പ് പൊളിക്കും. അല്ലാത്തവർക്ക് കീശയിൽത്തപ്പുമ്പോൾ കിട്ടുന്നത് മുഴുവൻ എടുത്ത് നൽകും. തുടർച്ചയായി സഹായം തേടിയെത്തുന്നവരുണ്ടെന്നും മണി പറയുന്നു.

ഭാര്യക്കും മക്കൾക്കുമൊപ്പം മരതാക്കരയിൽ തന്നെയാണ് മണിയുടെ താമസം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടെങ്കിലും വരുമാനത്തിൽ നിന്നു പാവപ്പെട്ടവർക്ക് കുറച്ചു നൽകാൻ തടസ്സമില്ലെന്നു മണി പറയുന്നു. തന്റെ ഈ പ്രവർത്തിയിലൂടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് മണിക്ക്. ഞായറാഴ്ച മണി കൂലി വാങ്ങാറില്ല. അന്നത്തെ ജോലി ദൈവത്തിനുള്ള സമർപ്പണമാണെന്ന് മണി പറയുന്നു.