കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി പ്രശസ്തരായ ദമ്പതികൾ പിന്നീട് കുടുംബ പ്രശ്നങ്ങളേ ചൊല്ലിയുള്ള തമ്മിലടിയിലൂടെ വൈറലായിരുന്നു

തൃശൂർ: കുടുംബ പ്രശ്നങ്ങളേക്കുറിച്ചുള്ള വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലായതിന് പിന്നാലെ അനുമതിയില്ലാതെ ഇത് പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജിജി മരിയോ. കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി പ്രശസ്തരായ ദമ്പതികൾ പിന്നീട് കുടുംബ പ്രശ്നങ്ങളേ ചൊല്ലിയുള്ള തമ്മിലടിയിലൂടെ വൈറലായിരുന്നു. ജീവിതത്തിലെ വേദനകളിലും നഷ്ട്ടങ്ങളിലും തിരസ്‌കരണങ്ങളിൽ നിന്നും ഉടലെടുത്ത എന്റെ ജീവിതമാണ് ഞാൻ പഠിപ്പിച്ചതും പ്രസംഗിച്ചതും. അതിലൊരു കളങ്കവുമില്ലയെന്നുള്ള എന്റെ നിലപാടിൽ ഇപ്പോഴും ഞാൻ ഉറച്ചു തന്നെയാണ് നിൽക്കുന്നത്. സത്യമല്ലാത്ത ആരോപണങ്ങളുടെയും കുറ്റപെടുത്തലുകളുടെയും നടുവിൽ ചാപ്പ കുത്തി എല്ലാവരും ആഘോഷിക്കുന്നതിന്റെ ഇടയിലും അമ്മയും രണ്ട് പെൺമക്കളും ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ദൈവത്തിന്റെ കരുതലായി കാണുന്നുവെന്നാണ് ജിജി മരിയോ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. കുടുംബ പ്രശ്നം സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ കടന്ന് പോകുന്ന മാനസിക സമ്മർദ്ദം വിശദമാക്കുന്നതാണ് ജിജി മരിയോയുടെ കുറിപ്പ്. ഒരിക്കലും എന്റെ ജീവിതത്തിൽ നടക്കരുതെന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്.

വേദനകളുടെയും അപമാനങ്ങളിടെയും ആഴം എത്ര വലുതാണെങ്കിലും എന്റെ ആത്മാവിലെ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. സത്യത്തിന്റെ ജ്വാല എന്നിൽ ഇപ്പോഴും അഗ്നിയായി സ്ഫുരിക്കുന്നുണ്ട്. ഇനി എന്റെയും മക്കളുടെയും മുന്നിൽ എന്താണ് കാത്തിരിക്കുന്നത് എന്ന് നിച്ഛയം ഇല്ലെങ്കിലും സത്യത്തിന്റെ ജ്വാലയിൽ നിന്നും ഞാൻ ധൈര്യം കണ്ടെത്തി കൊണ്ടിരിക്കുന്നു. ചുറ്റും ചോര കുടിക്കാൻ നിൽക്കുന്ന കുറുനരികൾ ആക്രോശവുമായി പതിയിരിക്കുന്ന കുറുനരികൾക്ക് നടുവിൽ തനിച്ചായി പോയ രണ്ട് മുയൽകുഞ്ഞുങ്ങളേയും ചേർത്ത് പിടിച്ചു നിൽക്കുന്ന പാവമൊരു അമ്മ മുയലിന്റെ അവസ്ഥ ആർക്കും ഇനി ഇങ്ങനെ സംഭവിക്കരുതേ എന്ന പ്രാർത്ഥന മാത്രമാണുള്ളതെന്നും ജിജി മരിയോ കുറിപ്പിൽ വിശദമാക്കുന്നുണ്ട്. അനുമതിയില്ലാതെ വീഡിയോകളും ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിച്ചവർക്കെതിരെ സൈബർ സെല്ലിനെ സമീപിച്ചതായും ജിജി മരിയോ വ്യക്തമാക്കിയിട്ടുണ്ട്.

ഇൻഫ്ലുവൻസർമാരായ മരിയോ ജോസഫും ഭാര്യ ജിജി മരിയോ ജോസഫും തമ്മിലുണ്ടായ തർക്കവും തമ്മിലടിയും പൊലീസ് കേസായതോടെയാണ് ചർച്ചയായത്. മര്‍ദ്ദനമേറ്റെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നവംബർ ഒന്നാം തീയതി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നത്.

കേസും വിശദാംശങ്ങളും 

ദമ്പതികൾ തമ്മില്‍ തൊഴില്‍ സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ഒമ്പതുമാസമായി അകന്നു കഴിയുകയുമാണെന്നുമാണ് പൊലീസിന്‍റെ എഫ് ഐ ആറിൽ പറയുന്നത്. ഒക്ടോബര്‍ 25 ന് വൈകീട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ജിജി, ഭര്‍ത്താവിന്റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിൽ സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി. ഭര്‍ത്താവ് മരിയോ ജോസഫ്, ടി വിയുടെ സെറ്റ്‌ടോപ്പ് ബോക്‌സ് കൊണ്ട് തലയ്ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നും തലമുടിയില്‍ പിടിച്ചുവലിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. നവംബര്‍ ഒന്നിനാണ് ജിജി മരിയോ ജോസഫ് പൊലീസിൽ പരാതി നല്‍കിയത്.

ജിജിയുടെ പരാതിയിൽ ചാലക്കുടി പൊലീസാണ് കേസെടുത്തത്. ബി എൻ എസ് 126 പ്രകാരമാണ് മാരിയോക്കെതിരെ കേസെടുത്തിട്ടുള്ളത്. ഒരു മാസം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം