പഴകിയ സാധനങ്ങളുടെ വിൽപ്പന, അമിത വില, അളവുകളിൽ കുറവ്, ഈടാക്കിയ പിഴ 4,61,000 രൂപ, സ്ക്വാഡ് പരിശോധന ശബരിമലയിൽ
ശബരിമലയിലെ കടകളിൽ പരിശോധന: 4,61,000 രൂപ പിഴ ഈടാക്കി
![Inspection of shops in Sabarimala Rs 461000 fined ppp Inspection of shops in Sabarimala Rs 461000 fined ppp](https://static-ai.asianetnews.com/images/01hj16kcb7dax024qjcg23az8f/food_363x203xt.jpg)
പത്തനംതിട്ട: ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും വൃശ്ചികം ഒന്ന് മുതൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിയോഗിച്ച സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 4,61,000 രൂപ പിഴയായി ഈടാക്കി. പഴകിയ സാധനങ്ങളുടെ വിൽപ്പന, അമിത വില, അളവിൽ കുറവ് വരുത്തുക എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ.
വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തവർക്ക് താക്കീത് നൽകിയിട്ടുണ്ട്. വിരി വയ്ക്കുന്നവരിൽ നിന്ന് അമിത തുക ഈടാക്കിയതിനും പിഴയുണ്ട്. ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ തുക വാങ്ങിയവർക്ക് പിഴ ചുമത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് എൻ കെ കൃപ അറിയിച്ചു. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ മുരളീധരന്റെ നേതൃത്വത്തിലാണ് പരിശോധനാ സ്‌ക്വാഡ് പ്രവർത്തിക്കുന്നത്.
നിരോധിത പ്ലാസ്റ്റിക് ഉപയോഗം: പമ്പയിൽ മിന്നൽ പരിശോധന
പമ്പയിലും പരിസരത്തുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളിനിന്ന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയെത്തുടർന്നാണ് നടപടി. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വില്പനയും നടക്കുന്നുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് ആർ സുമീതൻ പിള്ള , മലിനീകരണ നിയന്ത്രണ ബോർഡ് എൻവയർമെന്റൽ എൻജിനീയർ അനൂപ് എന്നിവർ അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ഉണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം