മലമ്പുഴ ഉദ്യാന സന്ദർശകർക്ക് ഇൻഷുറൻസ് പരിരക്ഷ; പദ്ധതി വിഎസ് ഉദ്ഘാടനം ചെയ്തു
മരണം സംഭവിച്ചാൽ ആശ്രിതർക്ക് 2 ലക്ഷം രൂപ ലഭിക്കും. അംഗവൈല്യമുണ്ടായാലും സഹായധനം ലഭിക്കും. അപകടങ്ങൾക്ക് പരമാവധി 50000 രൂപയാണ് ചികിത്സചെലവായി നൽകുക
മലമ്പുഴ: മലമ്പുഴ ഉദ്യാനത്തിൽ സന്ദർശനം നടത്തുന്നവർക്ക് ഇനി ഇൻഷുറൻസ് പരിരക്ഷയും. ഉദ്യാനത്തിനകത്ത് വച്ച് സംഭവിക്കുന്ന അപകടങ്ങൾക്ക് പരമാവധി 50000 രൂപയാണ് ചികിത്സ ചെലവായി നൽകുക. പദ്ധതിയുടെ ഉദ്ഘാടനം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ നിർവ്വഹിച്ചു.
വിനോദ സഞ്ചാര മേഖലയിലെ പുതിയ ചുവട് വയ്ക്കുകയാണ് മലമ്പുഴ ഉദ്യാനം. ടിക്കറ്റെടുത്ത് ഉദ്യാനത്തിൽ സന്ദർശനം നടത്തുന്നവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. 30 രൂപയുടെ ടിക്കറ്റിൽ നിന്ന് ഒന്നര രൂപ ഇൻഷുറനസ് പ്രീമിയമായി കണക്കാക്കും. ഉദ്യാനത്തിനകത്ത് വച്ച് സംഭവിക്കുന്ന അപകടങ്ങൾക്ക് പരമാവധി 50000 രൂപവരെ ചികിത്സ സഹായമായി കിട്ടും.
മരണം സംഭവിച്ചാൽ ആശ്രിതർക്ക് 2 ലക്ഷം രൂപ ലഭിക്കും. അംഗവൈല്യമുണ്ടായാലും സഹായധനം ലഭിക്കും. ഉദ്യാനത്തിനകത്ത് അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് സഞ്ചാരികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്.
കവ, തെക്കേമലമ്പുഴ, എർത്ത് ഡാം എന്നിവിടങ്ങൾ ഇൻഷുറൻസ് പരിരക്ഷക്ക് പുറത്താണ്. നാഷണൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. മലമ്പുഴ ഉദ്യാനത്തിലെ വൈദ്യുതി തടസ്സം പരിഹരിക്കാൻ രണ്ട് ജനറേറ്ററുകളും കുടിവെളള ക്ഷാമം പരിഹരിക്കാനുളള പദ്ധതികൾക്കും തുടക്കമായി.