ആലപ്പുഴ ബിച്ചിൽ ഐഎൻടിയുസി പ്രവർത്തകർ തമ്മിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു; പ്രതിയെ സാഹസികമായി പിടികൂടി
ജോലി സംബന്ധമായ സാമ്പത്തികപ്രശ്നമാണ് തർക്കത്തിൽ കലാശിച്ചത്
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ ഐ എൻ ടി യു സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ആലപ്പുഴ പള്ളിപ്പുരയിടം ബീച്ച് വാർഡ് നരേന്ദ്രനാണ് (54) കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ അരഷർകടവ് ആൻഡ്രൂസാണ് (64) കുത്തിയത്. ഇയാളെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചക്ക് 2.30നാണ് സംഭവം. ജോലി സംബന്ധമായ സാമ്പത്തികപ്രശ്നമാണ് തർക്കത്തിൽ കലാശിച്ചത്. തുടർന്ന് സമീപത്തെ കടയിൽനിന്ന് കത്തിയെടുത്ത് ആൻഡ്രൂസ് നരേന്ദ്രന്റെ വയറ്റിൽകുത്തുകയായിരുന്നു. ആലപ്പുഴ ടൂറിസം എസ് ഐ പി. ജയറാമിന്‍റെ നേതൃത്വത്തിൽ പ്രതിയെ സാഹസികമായി പിടികൂടിയാണ് പൊലീസിൽ ഏൽപിച്ചത്.
ദേശീയപാതാ വികസനത്തിനായി സ്കൂള്‍ ഗേറ്റ് അഴിച്ചുവച്ചു, അടിച്ചുമാറ്റി മോഷ്ടാക്കള്‍; അറസ്റ്റ്
അതേസമയം ആലപ്പുഴയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത റോഡില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സഹായിച്ചാല്‍ രണ്ടായിരം രൂപ പാരിതോഷികം ലഭിക്കുമെന്നതാണ്. ആലപ്പുഴ മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗം അജിത് പഴവൂരാണ് പുതമയേറിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. റോഡില്‍ മാലിന്യം വലിച്ചെറിയുന്നവരെകൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് പുതിയ തന്ത്രം പരീഷിക്കാൻ തീരുമാനിച്ചത്. നാലേകാട്ടിൽ- കുറ്റിത്താഴ്ച്ചയിൽ റോഡിൽ ഇരു വശത്തും മാലിന്യം വലിച്ചെറിഞ്ഞു പോകുന്നവരുടെ വിവരം നൽകിയാല്‍ കിട്ടുന്നത് രണ്ടായിരം രൂപയാകും പ്രതിഫലം ലഭിക്കുക. ഇത് സംബന്ധിച്ചുള്ള അറിയിപ്പും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. റോഡിന്‍റെ ഇരു വശത്തുമുള്ള പുല്ല് വെട്ടി വൃത്തിയാക്കിയപ്പോഴാണ് മാലിന്യ ചാക്ക് കെട്ടുകൾ ശ്രദ്ധയിൽപ്പെട്ടത്. ഇത് വാർഡിനു പുറത്തുനിന്നും കൊണ്ടുവന്ന് ഇടുന്നതാണെന്ന് പരിസരവാസികൾ പറയുന്നു. ഇത്തരം മാലിന്യം തള്ളുന്നവരുടെ ദൃശ്യങ്ങൾ പകർത്തി മെമ്പറുടെ വാട്സ്ആപ്പില് അയക്കണമെന്നാണ് അറിയിപ്പിൽ പറയുന്നത്. വാർഡിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അജിത് പഴവൂർ അറിയിച്ചു.