നാലുവർഷമായി നിക്ഷേപിച്ച പണമോ പലിശയോ കിട്ടാതെ വലയുകയാണ് നിരവധി പേർ. ഇടത് ഭരണ സമിതിക്കെതിരെ നടപടി ഇല്ലാത്തതിനാൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇടപാടുകാർ

തൃശൂര്‍: തൃശൂര്‍ പറപ്പൂക്കര സർവീസ് സഹകരണ സൊസൈറ്റിയിൽ കോടികളുടെ ക്രമക്കേട് നടന്നെന്ന ആരോപണവുമായി നിക്ഷേപകർ രംഗത്ത്. നാലുവർഷമായി നിക്ഷേപിച്ച പണമോ പലിശയോ കിട്ടാതെ വലയുകയാണ് നിരവധി പേർ. ഇടത് ഭരണ സമിതിക്കെതിരെ നടപടി ഇല്ലാത്തതിനാൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇടപാടുകാർ. 2002ൽ രൂപീകരിച്ച പറപ്പൂക്കര ഷെഡ്യൂള്‍ഡ് കാസ്റ്റ് സർവീസ് സഹകരണ സൊസൈറ്റിയിൽ ഇരുനൂറിലധികം നിക്ഷേപകരിൽ നിന്നായി രണ്ട് കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

2018 മുതൽ നിക്ഷേപകർക്ക് പണം തിരികെ കിട്ടാതായി. പണം ചോദിച്ചെത്തുന്നവരുമായി വഴക്ക് പതിവായപ്പോൾ അധികൃതർ സൊസൈറ്റി പൂട്ടിയിടുന്നത് പതിവാക്കി. ദിവസവും നിക്ഷേപകർ സൊസൈറ്റിയിലെത്തുമെങ്കിലും മറുപടി നൽകാൻ അധികൃതർ ആരുമില്ലാത്ത അവസ്ഥയാണ്.

സിപിഐ നേതൃത്വത്തിലുള്ള ഏഴംഗ ഭരണ സമിതിയാണ് സൊസൈറ്റി നിയന്ത്രിക്കുന്നത്. ഇവർക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം. എന്നാൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം. സൊസൈറ്റിയുടെ ഇടപാടുകളിൽ സഹകരണ വകുപ്പ് അന്വേഷണം തുടരുകയാണ്. നടപടി ആവശ്യപ്പെട്ട് ബുധനാഴ്ച ഇരിങ്ങാലക്കുട എ ആർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കാനാണ് നിക്ഷേപകരുടെ തീരുമാനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona