നിരോധിത വല ഉപയോഗിച്ച് 4200 കിലോ ചെറുമത്സ്യങ്ങളെ പിടിച്ച മത്സ്യബന്ധന ബോട്ട് കൊച്ചിയിൽ ഫിഷറീസ് അധികൃതർ പിടികൂടി. ബോട്ടിന് രണ്ടര ലക്ഷം രൂപ പിഴ ചുമത്തുകയും, അശാസ്ത്രീയ മത്സ്യബന്ധനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കൊച്ചി: നിരോധിത വലകള്‍ ഉപയോഗിച്ച് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. 17 സെന്റീമീറ്ററില്‍ താഴെയുള്ള 4,2O0 കിലോ ഉലുവാച്ചി ഇനത്തില്‍പ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. എറണാകുളത്തെ ആമ്പല്ലൂര്‍ കാഞ്ഞിരമറ്റം കാത്തുള്ളിപ്പറമ്പില്‍ രാകേഷിന്റെ ഐആര്‍ആര്‍-3 ബോട്ടാണ് പിടിച്ചെടുത്തത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി ഗ്രേസിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക കോമ്പിങ് ഓപറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

ബോട്ടിന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ച് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഉപയോഗ യോഗ്യമായ മത്സ്യം അഴീക്കോട് ഫിഷ് ലാന്റിങ്ങ് സെന്ററില്‍ പരസ്യലേലം ചെയ്ത് ലഭിച്ച 2,74,950 രൂപ ട്രഷറിയില്‍ അടക്കുകയും ചെയ്തു. മിനിമം ലീഗല്‍ സൈസ് ഇല്ലാത്ത ഉലുവാച്ചി മത്സ്യം ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തില്‍ പുറംകടലില്‍ ഒഴുക്കി. ഭക്ഷ്യയോഗ്യമായ അമ്പത്തിയെട്ട് ഇനം കടല്‍ മത്സ്യങ്ങളെ നിയമ വിധേയമായ വലിപ്പത്തിന് താഴെ പിടികൂടിയാല്‍ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്.

ചേറ്റുവ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രുതി മോള്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് വിങ് ഓഫിസര്‍മാരായ വി.എന്‍ പ്രശാന്ത്കുമാര്‍, ഇ.ആര്‍ ഷിനില്‍കുമാര്‍, വി.എം ഷൈബു, മെക്കാനിക്കുമാരായ കെ.കെ കൃഷണകുമാര്‍, മനോജ്, സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ ഫസല്‍, പ്രസാദ്, കൃഷ്ണ പ്രസാദ്, സിജീഷ്, നിഷാദ് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇത്തരം അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ എല്ലാ ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും സ്‌പെഷല്‍ ടാസ്‌ക് സ്‌ക്വാഡുകളുടെ പരിശോധന ഉണ്ടായിരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി സീമ അറിയിച്ചു.