തിരുവല്ല തുകലശേരിയിൽ അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് രണ്ട് പേർ മരിച്ചു. തലവടി സ്വദേശി അജീഷ് മോഹനൻ, ബിഹാർ സ്വദേശി നിയാസ് എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലിശ്ശേരിയിൽ ജെസിബി ഓപ്പറേറ്ററുടെ സഹായികളായി ജോലി ചെയ്തുവരികയായിരുന്നു.

എടത്വാ: തിരുവല്ല തുകലശേരിയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ ജെസിബി ഓപ്പറേറ്റർ സഹായികൾ മരിച്ചു. തലവടി ആനപ്രമ്പാൽ പറമ്പുങ്കൽ അജീഷ് മോഹനൻ (29), ബിഹാർ സ്വദേശി നിയാസ് (28) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.45 ന് എം സി റോഡിൽ തിരുവല്ല തുകലശേരിയിൽ വെച്ചാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ പിക്കപ്പ് വാൻ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് സ്‌കൂട്ടറിൽ ഇടിച്ചത്.

അപകടത്തെ തുടർന്ന് തലവടി സ്വദേശി അജീഷിനെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു. നിയാസ് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. തലവടിയിലെ ഒരു പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന അജീഷ് വിദേശത്തു പോകാനായി കല്ലിശ്ശേരിയിലെ ജെസിബി ഓപ്പറേറ്ററായി ദിവസ വേദനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. ഇതേ സ്ഥലത്തു ജോലിചെയ്യുന്ന നിയാസും ഒന്നിച്ചായിരുന്നു ദിവസേനയുള്ള യാത്ര. ഇന്ന് രാവിലെ തലേദിവസം കിട്ടിയ 1000 രൂപായിൽ നിന്ന് 800 രൂപ മാതാവിന്റെ കൈയ്യിൽ കൊടുത്താണ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്.

പോകുന്ന വഴിയിൽ നെടുംമ്പ്രത്ത് താമസിക്കുന്ന നിയാസിനേയും ഒപ്പം കൂട്ടിയാണ് കല്ലിശ്ശേരിയിലേയ്ക്ക് പോയത്. ഇരുവരുടേയും മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സ്വകാര്യ മോർച്ചറിയിൽ സൂക്ഷിച്ചു. അജീഷിന്റെ സംസ്‌കാരം നാളെ വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. നിയാസിന്റെ കൈയ്യിൽ നിന്ന് ലഭിച്ച ആധാറിലെ വിലാസം നോക്കി ബന്ധുക്കളെ പോലീസ് വിവരം ധരിപ്പിച്ചിട്ടുണ്ട്.