'ഏഷ്യയിലാദ്യം'; ഇരു കൈകളുമില്ല, കാലുകൾ കൊണ്ട് വാഹനമോടിച്ച് ലൈസൻസ് നേടി ജിലുമോൾ, മുഖ്യമന്ത്രി ലൈസൻസ് കൈമാറി
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായ ജിലുമോൾ എല്ലാ വെല്ലുവിളികളെയും നിശ്ചയദാര്‍ഢ്യത്തിലൂടെ മറികടന്നു
![jilu mol who has no hands drive with legs got driving licence cm pinarayi vijayan handed over license minister m b rajesh facebook note SSM jilu mol who has no hands drive with legs got driving licence cm pinarayi vijayan handed over license minister m b rajesh facebook note SSM](https://static-ai.asianetnews.com/images/01hgqeg2tpmhra8frxschcb0s9/jilu-mol-driving-licence_363x203xt.jpg)
ഇന്ന് ലോകഭിന്നശേഷി ദിനമാണ്. പല തരത്തിലുള്ള കഴിവുകളുള്ള, നമ്മളെ പ്രചോദിപ്പിക്കുന്ന ഒരുപാടുപേര്‍ നമുക്ക് ചുറ്റുമുണ്ട്. ഇരു കൈകളുമില്ലാതെ കാലുകൾ കൊണ്ടുമാത്രം വാഹനമോടിച്ച് ലൈസൻസ് നേടിയിരിക്കുകയാണ് ഇടുക്കി സ്വദേശിനിയായ ജിലുമോള്‍. അങ്ങനെ ലൈസൻസ് കരസ്ഥമാക്കിയ ഏഷ്യയിൽ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ആളാണ് ജിലുമോളെന്ന് മന്ത്രി എം ബി രാജേഷ് കുറിച്ചു. ജിലുമോളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഡ്രൈവിംഗ് ലൈസൻസ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.
ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായ ജിലുമോൾ എല്ലാ വെല്ലുവിളികളെയും മറികടക്കാൻ കാണിച്ച ദൃഢനിശ്ചയവും ആത്മവിശ്വാസവും ആവേശകരമാണ്. കൂടുതൽ ഉയരങ്ങളിലേക്ക് ജിലുമോൾ കുതിക്കട്ടെ. എല്ലാ ആശംസകളും സർക്കാർ കൂടെയുണ്ടെന്ന് മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ഇരു കൈകളുമില്ലാതെ കാലുകൾ കൊണ്ടുമാത്രം വാഹനമോടിക്കുക. മാത്രമല്ല ലൈസൻസും കരസ്ഥമാക്കുക. അങ്ങനെ ലൈസൻസ് കരസ്ഥമാക്കിയ ഏഷ്യയിൽ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും ആളാണ് ജിലുമോൾ. നിശ്ചയ ദാർഢ്യത്തിന്റെ പര്യായം എന്ന് വിശേഷിപ്പിക്കാവുന്ന പെൺകുട്ടി.
ജിലുമോൾക്ക് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ ഡ്രൈവിംഗ് ലൈസൻസ് മുഖ്യമന്ത്രി കൈമാറി. കാലുകൊണ്ട് തന്നെയാണ് ജിലുമോൾ മുഖ്യമന്ത്രിയിൽ നിന്ന് ലൈസൻസ് സ്വീകരിച്ചതും. മുഖ്യമന്ത്രിയെ കണ്ട് ലൈസൻസ് ലഭിക്കാനുള്ള ആഗ്രഹവും ഇക്കാര്യത്തിലെ തടസങ്ങളും മുൻപ് ജിലുമോൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആവശ്യമായ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി നൽകുകയും നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റാൻ സംസ്ഥാന ഭിന്നശേഷി കമ്മീഷനും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സജീവമായി ഇടപെടുകയും ചെയ്തു.
വി ഐ ഇന്നവേഷന്‍സ് എന്ന സ്ഥാപനമാണ് കാലുകള്‍ മാത്രം ഉപയോഗിച്ച് ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന വിധം ആവശ്യമായ വോയിസ് കണ്‍ട്രോള്‍ സംവിധാനം ഉള്‍പ്പെടെ ജിലുമോളിന്റെ കാറിൽ സജ്ജമാക്കിയിരിക്കുന്നത്. ഇതെല്ലാമായപ്പോൾ ഇന്ന് ജിലുമോളിന്റെ സ്വപ്നം സഫലമായി. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടമായ ജിലുമോൾ എല്ലാ വെല്ലുവിളികളെയും മറികടക്കാൻ കാണിച്ച ദൃഢനിശ്ചയവും ആത്മവിശ്വാസവും ആവേശകരമാണ്. കൂടുതൽ ഉയരങ്ങളിലേക്ക് ജിലുമോൾ കുതിക്കട്ടെ. എല്ലാ ആശംസകളും. സർക്കാർ കൂടെയുണ്ട്.