കോഴിക്കോട്ട് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ രണ്ട് പേര്‍ക്കായി 2.10 കോടി രൂപ നഷ്ടമായി. ഷെയര്‍ ട്രേഡിങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട് വ്യാജ പ്ലാറ്റ്ഫോമുകളില്‍ പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 

കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കോഴിക്കോട് രണ്ട് പേര്‍ക്കായി രണ്ട് കോടി പത്ത് ലക്ഷം രൂപ നഷ്ടമായി. വ്യാജ ട്രേഡിങ് പ്ലാറ്റ് ഫോമുകളിലാണ് ഇവര്‍ പണം നിക്ഷേപിച്ചത്. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കോഴിക്കോട് രണ്ട് പേര്‍ക്കായി രണ്ട് കോടി പത്ത് ലക്ഷം രൂപ നഷ്ടമായി. വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമുകളിലാണ് ഇവര്‍ പണം നിക്ഷേപിച്ചത്. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് അത്തോളി സ്വദേശിയായ റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒരു കോടി 21 ലക്ഷം രൂപയും തോടന്നൂര്‍ സ്വദേശിക്ക് 76 ലക്ഷം രൂപയുമാണ് നഷ്ടമായത്. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ കഴിഞ്ഞ ദിവസമാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ഷെയര്‍ ട്രേഡിങിലൂടെ വന്‍ തുക ലാഭം നേടാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടും വാട്സ് ആപ്പ്, ടെലിഗ്രാം കോളുകള്‍ വഴിയുമാണ് തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധം സ്ഥാപിച്ചതും വലയിലാക്കിയതും. തുടര്‍ന്ന് വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമുകളില്‍ പണം നിക്ഷേപിച്ചു.

ആദ്യം ചെറിയ ലാഭവിഹിതം ലഭിച്ചതിനെത്തുടര്‍ന്ന് കുടുതല്‍ ലാഭം പ്രതീക്ഷിച്ച് ഘട്ടം ഘട്ടമായി വന്‍തുകകള്‍ നിക്ഷേപിക്കുകയായിരുന്നു. തുക പിന്‍വലിക്കാനും തട്ടിപ്പുകാര്‍ പണം ആവശ്യപ്പെട്ടു. ഈ തുകകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള അക്കൗണ്ടുകളിലേക്കും മ്യൂള്‍ അക്കൗണ്ടുകളിലേക്കും മാറ്റപ്പെട്ടെന്നാണ് കരുതുന്നത്. കംബോഡിയ മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വലിയ ശൃംഗലകളാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ അത്തോളി പൊലീസും , റൂറല്‍ സൈബര്‍ പൊലീസും കേസെടുത്തു. തുക കൈമാറിയ അക്കൗണ്ട് വിവരങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ആരംഭിച്ചെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.