പെട്ടിമുടിയിലെ ദുരന്തം മറ്റെവിടെയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാ

മൂന്നാര്‍: തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ആവശ്യമായ കാര്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കുമെന്ന് കണ്ണന്‍ ദേവന്‍ കമ്പനി അധികൃതര്‍. പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കും മാറ്റിപാര്‍പ്പിക്കപ്പെട്ടവര്‍ക്കും താമസ സൗകര്യങ്ങളടക്കം ഒരുക്കുകയാണ് ആദ്യ നടപടി. നിലവില്‍ പെട്ടിമുടിയില്‍ നിന്നും രക്ഷപ്പെട്ടവര്‍ സമീപങ്ങളിലെ എസ്റ്റേറ്റുകളിലാണ് അഭയം തേടിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന ഇവര്‍ക്കായി ലയങ്ങള്‍ അറ്റക്കുറ്റപ്പണികള്‍ നടത്തി വിട്ടുനല്‍കും. അവര്‍ ആവശ്യപ്പെടുന്ന മേഖലകളില്‍ ജോലി ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പലര്‍ക്കും ഉടുത്തിരുന്ന വസ്ത്രങ്ങള്‍ മാത്രമാണ് ഉള്ളത്. കമ്പനി എം ഡിയുടെ നേതൃത്വത്തില്‍ ലയങ്ങളില്‍ താമസിക്കുന്നവരെ നേരില്‍ കണ്ട് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശപ്രകാരം ലയങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കും. പെട്ടിമുടിയിലെ ദുരന്തം മറ്റെവിടെയും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ് എന്നും കമ്പനി അറിയിച്ചു.

ഉരുൾപൊട്ടലുണ്ടായ പെട്ടിമുടിയിലെ തെരച്ചിൽ പതിനൊന്നാം ദിവസമായ ഇന്നും തുടരുകയാണ്. 180 പേരുടെ സംഘമാണ് ഇന്ന് തെരച്ചിലിന് ഇറങ്ങിയത്. പെട്ടിമുടിയിൽ നിന്ന് ആറ് കിലോമീറ്റർ മാറി കന്നിയാറിലാണ് തെരച്ചിൽ. 12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 58 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. അവസാനയാളെയും കണ്ടെത്തുംവരെ തെരച്ചിൽ തുടരാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം. 

നിര്‍മ്മാണപ്രവര്‍ത്തനങ്ങളല്ല, പെട്ടിമുടി ദുരന്തത്തിന് കാരണം ശക്തമായ മഴയെന്ന് ബി അജയകുമാര്‍