തൊണ്ടര്‍നാട് കരിമ്പില്‍കുന്നേല്‍ വീട്ടില്‍ രഞ്ജിത്ത് (25) എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്
കല്‍പ്പറ്റ: വയനാട്ടില്‍ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയുള്ള നിയമനടപടികൾ ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ വര്‍ഷം നിരവധി പേരെയാണ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജില്ല വിട്ടുപോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇപ്പോള്‍ തൊണ്ടര്‍നാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള 25 കാരനെ കാപ്പ ചുമത്തി നാടുകടത്തിയിരിക്കുകയാണ്. തൊണ്ടര്‍നാട് കരിമ്പില്‍കുന്നേല്‍ വീട്ടില്‍ രഞ്ജിത്ത് (25) എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ യതീഷ് ചന്ദ്രയാണ് നാടുകടത്തലിന് അനുമതി നല്‍കിയത്.
നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം വകുപ്പ് (കാപ്പ)പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ഉത്തരവ് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. രഞ്ജിത്തിന്റെ പേരില്‍ തൊണ്ടര്‍നാട്, വെള്ളമുണ്ട, കമ്പളക്കാട് തുടങ്ങി വിവിധ സ്റ്റേഷന്‍ പരിധികളില്‍ കളവു കേസുകളുള്ളതായി പൊലീസ് പറയുന്നു.
ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ യതീഷ് ചന്ദ്രയാണ് നാടുകടത്തലിന് അനുമതി നല്‍കിയത്. ജില്ലയില്‍ എല്ല സ്റ്റേഷന്‍ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് ക്രമസമാധാനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്കെതിരെ 'കാപ്പ'യടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതി; യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
ഇതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഹരിപ്പാട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു എന്നതാണ്. ചെറുതന വടക്ക് മംഗലത്ത് വീട്ടിൽ നിന്നും ഹരിപ്പാട് പിലാപ്പുഴ സൗപർണികയിൽ അഭിജിത്ത് (38) നെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
