'കണ്ണൂര്‍ സ്ക്വാഡ്' അജ്മീറിൽ, മുന്നിൽ മലയാളം പറയുന്ന സ്ത്രീ; 37 വർഷം മുൻപുള്ള തിരോധാനക്കേസിന്‍റെ ചുരുളഴിഞ്ഞു
സിനിമാ കഥയെ വെല്ലുന്നതാണ് നഫീസയുടെ തിരോധാനവും 37 വർഷത്തിന് ശേഷമുള്ള കണ്ടെത്തലും.
![Kannur squad found thrissur native woman in ajmer who disappeared 37 years ago SSM Kannur squad found thrissur native woman in ajmer who disappeared 37 years ago SSM](https://static-ai.asianetnews.com/images/01he1z53e8r2h6kxkryezbr37p/kerala-police-jeep_363x203xt.jpg)
തൃശൂർ: തൃശൂർ പഴയന്നൂർ കല്ലേപ്പാടം സ്വദേശിയായ നഫീസയെ കാണാതായിട്ട് 37 വർഷമായി. വീട്ടുകാർ ഇനി തിരിച്ചു കിട്ടില്ല എന്ന് കരുതിയിരിക്കുമ്പോഴാണ് നഫീസയെ കണ്ടെത്തുന്നത്. അതും തികച്ചും യാദൃച്ഛികമായി. ഒരു സിനിമാ കഥയെ വെല്ലുന്നതാണ് നഫീസയുടെ തിരോധാനവും 37 വർഷത്തിന് ശേഷമുള്ള കണ്ടെത്തലും.
37 വർഷം മുമ്പ് തമിഴ്നാട്ടിലെ ഏർവാടി പള്ളിയിലേക്ക് തീർത്ഥാടനത്തിനുപോയി വീട്ടിൽ തിരിച്ചെത്താതിരുന്ന പഴയന്നൂർ കല്ലേപ്പാടം സ്വദേശിനി നഫീസയെ (65) ആണ് പൊലീസ് കണ്ടെത്തിയത്. ഏർവാടി പള്ളിയിലേക്ക് തീർത്ഥാടനത്തിന് എന്ന് പറഞ്ഞ് പോയതായിരുന്നു നഫീസ. പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
അതിനിടെ ഇക്കഴിഞ്ഞ ദിവസം കണ്ണൂർ റൂറൽ പൊലീസിന്റെ സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ സതീശൻ, എസ് സി പി ഒ സുജിത്ത് എന്നിവർ ഒരു കൊലപാതക കേസ് അന്വേഷണവുമായി ബന്ധപ്പെട്ട്, ഒരു പ്രതിയെ തിരഞ്ഞ് രാജസ്ഥാനിലെ അജ്മീറിലെത്തിയിരുന്നു. മലയാളം സംസാരിക്കുന്ന പ്രതിയെ തിരഞ്ഞ് എത്തിയ സംഘത്തിന്റെ മുമ്പിൽ നഫീസ പെടുകയായിരുന്നു. പേരും വിലാസവും ഏത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുകയുണ്ടായില്ല.
മട്ടാഞ്ചേരിയിലെ വർക്ക് ഷോപ്പിൽ കിടന്ന ഓട്ടോയ്ക്ക് മലപ്പുറത്തെ പൊലീസ് വക ഫൈൻ!
തങ്ങൾ അന്വേഷിക്കുന്ന കൊലക്കേസ് പ്രതിയായിരിക്കുമോ എന്നു കരുതി, വീണ്ടും വീണ്ടും ചോദിച്ചപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ പൊലീസ് പഴയനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽ കുമാറിന് വിവരം കൈമാറി. തുടർന്നാണ് ആലത്തൂരിനടുത്ത് ഇരട്ടക്കുളത്ത് ഇപ്പോൾ താമസിക്കുന്ന നഫീസയുടെ മക്കളെ കണ്ടെത്തിയത്. പഴയനൂർ പൊലീസ് സ്റ്റേഷൻ എഎസ്ഐ സതീഷ് കുമാർ നഫീസയുടെ മക്കളോട് നഫീസ അജ്മീറിൽ ഉണ്ടെന്നുള്ള വിവരം ധരിപ്പിച്ചു. തുടര്‍ന്ന് മക്കൾ നഫീസയെ കൊണ്ടുവരാന്‍ അജ്മീറിലേക്ക് പോയി. നഫീസ എങ്ങനെ അജ്മീറിലെത്തി തുടങ്ങിയ വിവരങ്ങള്‍ മക്കള്‍ ചോദിച്ചറിയുന്നതേയുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം