ജൂണ്‍ 26ന് കരിപ്പൂര്‍  എയര്‍പോര്‍ട്ടിലെത്തിയ പാലക്കാട് സ്വദേശിയായ  യാത്രക്കാരനെ   തട്ടികൊണ്ടു പോയി മഞ്ചേരിയിലെ ഫ്‌ലാറ്റില്‍ വച്ച് മര്‍ദ്ദിച്ച് ഇയാളുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തിലാണ്  ഇയാളെ  അറസ്റ്റ് ചെയ്തത്. 

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി (Karippur gold Smuggling) ബന്ധപ്പെട്ട് കരുവാരകുണ്ട് (Karuvarakundu) സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് പേവുന്തറ കല്ലിടുമ്പന്‍ അനീസ് (36)നെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള അ്രന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം രാത്രി ഗോവയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് പിടികൂടിയത്.

ഈ വര്‍ഷം ജൂണ്‍ 26ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യാത്രക്കാരനെ തട്ടികൊണ്ടു പോയി മഞ്ചേരിയിലെ ഫ്‌ലാറ്റില്‍ വച്ച് മര്‍ദ്ദിച്ച് ഇയാളുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തു.ഇതോടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 48 ആയി. 19 ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വോഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. 

സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍പ്പെട്ടവരെന്ന് ആരോപിച്ച് തൂവ്വൂര്‍ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി രഹസ്യ കേന്ദ്രത്തില്‍ മര്‍ദ്ദിച്ചും പൊള്ളലേല്‍പ്പിച്ചും പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കരുവാരകുണ്ട് പൊലീസ് കേസെടുത്തിരുന്നു. ഇതേ കേസില്‍ എടവണ്ണ സ്വദേശികളായ ജയ്‌സല്‍, നിസാം എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. 

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്, കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘമാണ് കേസ് അന്വോഷിക്കുന്നത്. പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന്‍ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണന്‍, സഞ്ജീവ്, എഎസ്‌ഐ ബിജു, സൈബര്‍ സെല്‍ മലപ്പുറം, കോഴിക്കോട് റൂറല്‍ പൊലീസിലെ സുരേഷ്, രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിലെ ഒ മോഹന്‍ ദാസ്, ഹാദില്‍ കുന്നുമ്മല്‍ ഷഹീര്‍ പെരുമണ്ണ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.